Gulf Pravasi

കോടതിവിധിക്ക് ഇടയിലും പ്രവാസികളോട് മുഖംതിരിച്ച് എംബസികള്‍

നയതന്ത്ര കേന്ദ്രങ്ങൾക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഒരുങ്ങുകയാണിപ്പോൾ വിവിധ പ്രവാസി കൂട്ടായ്മകൾ.

ഇന്ത്യൻ കമ്യൂണിറ്റി വെൽഫയർ ഫണ്ടുപയോഗിച്ച് നിർധന പ്രവാസികൾക്ക് സൗജന്യ ടിക്കറ്റ് നൽകണമെന്ന ഹൈകോടതി വിധി നടപ്പാക്കാൻ ഗൾഫിലെ ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങൾക്ക് വിമുഖത. വിവിധ നയതന്ത്ര കേന്ദ്രങ്ങളുടെ ക്ഷേമനിധികൾക്കു കീഴിൽ വൻതുക മിച്ചം നിൽക്കെയാണ് ഈ നിലപാട്.

കേന്ദ്ര സർക്കാറിൻെറ കൂടി പ്രതികരണം കണക്കിലെടുത്താണ് മെയ് 27-ന് ഹൈകോടതിയുടെ ഭാഗത്തു നിന്ന് അനുകൂല വിധി വന്നത്. ഇതിന്റെ വെളിച്ചത്തിൽ സൗജന്യ ടിക്കറ്റിനു തുക നൽകണം എന്നാവശ്യപ്പെട്ട് നിരവധി പ്രവാസികളാണ് വിവിധ എംബസികളെയും കോൺസുലേററ്റുകളെയും സമീപിച്ചത്. എന്നാൽ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിച്ച് ടിക്കറ്റ് നൽകുമോ എന്നതു സംബന്ധിച്ച് കൃത്യമായ മറുപടി നൽകാൻ ബന്ധപ്പെട്ടവർ വിസമ്മതിക്കുകയാണ്.

ഗ്രാമം യു.എ.ഇ, ഇടം റിയാദ്, കരുണ ഖത്തർ എന്നീ പ്രവാസ സംഘടനകളാണ് ഈ വിഷയത്തിൽ കോടതിയെ സമീപിച്ചിരുന്നത്. അതേ സമയം ഹർജിക്കാരികളിൽ ഒരാളായ ജിഷയുടെ ഭർത്താവ് ഗ്രാമം പ്രവർത്തകൻ വടകര സ്വദേരി പ്രജിത്തിന് ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് ടിക്കറ്റ് തുക ലഭിച്ചു.

മറ്റു രണ്ടു ഹർജിക്കാരുടെ ഭർത്താക്കൻമാർക്കാകട്ടെ ടിക്കറ്റ് നിഷേധിക്കുകയും ചെയ്തു. ഭീമമായ സംഖ്യ വിവിധ എംബസികൾക്കു കീഴിൽ കെട്ടിക്കിടക്കുന്നതായി വിവരാവകാശ രേഖക്ക് നൽകിയ മറുപടിയിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.

സേവന വകുപ്പിലും മറ്റും പിരിച്ചെടുത്ത വൻതുക ബാങ്കുകളിൽ ഫിക്സഡ് ഡെപോസിറ്റായി നിക്ഷേപിച്ചിരിക്കുകയാണ്. നയതന്ത്ര കേന്ദ്രങ്ങൾക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഒരുങ്ങുകയാണിപ്പോൾ വിവിധ പ്രവാസി കൂട്ടായ്മകൾ.