Gulf Pravasi

കോവിഡ് ടെസ്റ്റ് 25 വരെ നീട്ടി: ആശ്വാസത്തില്‍ സൌദി പ്രവാസികള്‍

നിലവില്‍ കോവിഡ് പകരാതിരിക്കാന്‍ നഴ്സുമാര്‍ ധരിക്കുന്ന ആവരണവും മാസ്കും ഗ്ലൌസും ഫെയ്സ് ഷീല്‍ഡും ധരിച്ചാണ് ഓരോ യാത്രക്കാരനും ഗള്‍ഫില്‍ നിന്ന് പുറപ്പെടുന്നത്.

കോവിഡ് ടെസ്റ്റ് നടപ്പിലാക്കുന്നത് നീട്ടി വെച്ചതിന്‍റെ ആശ്വാസത്തിലാണ് സൌദിയിലെ പ്രവാസികള്‍. പ്രായോഗിക പ്രശ്നം സര്‍ക്കാറിന് തന്നെ ബോധ്യപ്പെട്ടതോടെ വിമാനങ്ങള്‍ ഇന്നു മുതല്‍ പഴയപോലെ നാട്ടിലെത്തും. മുഴുവന്‍ യാത്രക്കാരും കോവിഡ് പ്രതിരോധ കിറ്റ് ധരിച്ചാണ് പുറപ്പെടുന്നത്. ഈ മാസം 25-നകം കോവിഡ് ടെസ്റ്റ് വിഷയത്തില്‍ പരിഹാരമായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ തല്‍സ്ഥിതി തുടരാന്‍ അനുവദിക്കുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.

കോവിഡ് ടെസ്റ്റ് നടത്താനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തോടെ ആശങ്കയിലായിരുന്നു സൌദിയിലെ മലയാളികള്‍. ഇതോടെ പലരും മുപ്പതിനായിരം രൂപ വരെ കൊടുത്ത് ടെസ്റ്റ് നടത്തി. ചിലര്‍ സ്വകാര്യമായി റാപ്പിഡ് ഫലങ്ങളും സംഘടിപ്പിച്ചു. സൌദി മന്ത്രാലയ അനുമതിയില്ലാത്ത ടെസ്റ്റ് രീതിയിലേക്കടക്കം പ്രവാസികള്‍ രഹസ്യമായി നീങ്ങിയത് യാത്ര നഷ്ടമാകുമെന്ന ഭീതിയിലാണ്. ഇതിനിടയിലാണ് പ്രായോഗിക പ്രശ്നം ബോധ്യപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നത് നീട്ടി വെച്ചത്.

ഇന്നു മുതല്‍ ഇതോടെ പത്തിലേറെ ചാര്‍ട്ടേഡ് വിമാനങ്ങളും ഒരു വന്ദേഭാരത് വിമാനവും നാട്ടിലെത്തും. നിലവില്‍ കോവിഡ് പകരാതിരിക്കാന്‍ നഴ്സുമാര്‍ ധരിക്കുന്ന ആവരണവും മാസ്കും ഗ്ലൌസും ഫെയ്സ് ഷീല്‍ഡും ധരിച്ചാണ് ഓരോ യാത്രക്കാരനും ഗള്‍ഫില്‍ നിന്ന് പുറപ്പെടുന്നത്. ഇതു തന്നെ കോവിഡ് പടരാതിരിക്കാന്‍ സഹായിക്കുമെന്നും ആരോഗ്യ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രത്തിന്റെ പിന്തുണയോടെ മാത്രമേ സംസ്ഥാനത്തിന് സൌദിയിലും ടെസ്റ്റ് നടത്തല്‍ സാധ്യമാകൂ. ഈ മാസം 25നകം പരിഹാരമായില്ലെങ്കിലും തല്‍സ്ഥിതി തുടരാനാണ് സാധ്യത.