International

തോറ്റ് പോയാല്‍ നിങ്ങളോട് മിണ്ടില്ല, ഞാന്‍ രാജ്യം തന്നെ വിട്ടേക്കും: ട്രംപ്

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ താന്‍ തോറ്റാല്‍ രാജ്യം തന്നെ വിട്ടേക്കുമെന്ന് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാര്‍ഥിയോടാണ് താന്‍ മത്സരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. തോറ്റാല്‍ രാജ്യം വിടുമെന്ന് പറഞ്ഞത് ഉറപ്പാണോ എന്നാണ് ഡോമാക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍റെ മറുപടി.

വിവിധ റാലികളില്‍ ട്രംപ് ആവര്‍ത്തിച്ച ‘ഞാന്‍ തോറ്റുപോയാല്‍’.. പരാമര്‍ശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ജോ ബൈഡന്‍ തന്നെയാണ് രസകരമായ വീഡിയോ പങ്കുവെച്ചത്. ഈ പറയുന്നതൊക്കെ ഉറപ്പാണോ എന്നാണ് ബൈഡന്‍റെ ചോദ്യം.

‘ഞാന്‍ തോറ്റാല്‍ പിന്നെ ഇങ്ങോട്ട് തിരിച്ചുവന്നേക്കില്ല നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ’ എന്നാണ് മിനെസോട്ടയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ട്രംപ് പറഞ്ഞത്. ‘ഫ്ളോറിഡ എനിക്ക് നഷ്ടപ്പെട്ടാല്‍ എനിക്ക് ദേഷ്യം വരും ഫ്ലോറിഡയോട്’ എന്ന് മറ്റൊരു റാലിയില്‍ പറഞ്ഞു. ‘ഞാന്‍ തോറ്റാല്‍ പിന്നെ നിങ്ങളോട് ഒരിക്കലും മിണ്ടില്ല, എന്നെ നിങ്ങള്‍ പിന്നെ ഒരിക്കലും കാണില്ല’ എന്നാണ് നോര്‍ത്ത് കരോലിനയില്‍ ട്രംപ് പറഞ്ഞത്. ഇതൊക്കെ പല സ്റ്റേറ്റുകളിലെ റാലികളിലായി പറഞ്ഞതാണ്. ഒടുവില്‍ പറഞ്ഞത് ഇങ്ങനെ-

‘ഞാന്‍ പരാജയപ്പെട്ടാല്‍ എന്തുചെയ്യുമെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പറ്റുന്നുണ്ടോ? എനിക്കത് നല്ലതായി തോന്നുന്നില്ല. ചിലപ്പോള്‍ ഞാന്‍ രാജ്യം വിട്ടേക്കാം, എനിക്കറിയില്ല’, ട്രംപ് പറഞ്ഞു.

സര്‍വകളെല്ലാം ജനപിന്തുണ ബൈഡനാണെന്ന് പറഞ്ഞതോടെ ട്രംപ് പരാജയഭീതിയിലാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിലയിരുത്തല്‍. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഏതൊക്കെ സ്റ്റേറ്റുകളില്‍ താന്‍ പിന്നിലാകുന്നോ ആ സ്റ്റേറ്റുകളെ താനും തിരിഞ്ഞുനോക്കില്ല എന്നാണ് ട്രംപിന്‍റെ ഈ പരാമര്‍ശങ്ങളുടെ അര്‍ഥം എന്ന വിലയിരുത്തലും വരുന്നുണ്ട്.

ജോ ബൈഡനും കമല ഹാരിസും തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യത്തിന്‍റെ വാതില്‍ ക്രിമിനലുകള്‍ക്കായി തുറന്നുകൊടുക്കും എന്നാണ് കുടിയേറ്റ വിഷയം ചൂണ്ടിക്കാട്ടി ട്രംപ് ആവര്‍ത്തിക്കുന്നത്. അമേരിക്ക കമ്യൂണിസ്റ്റുകാരുടെ പിടിയിലാകും എന്നും പറയുകയുണ്ടായി പല റാലികളിലും.