International

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 95 ലക്ഷം കടന്നു; ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ രോഗവ്യാപനത്തില്‍ കുറവില്ല

കോവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായി തുടരുന്ന ബ്രസീലില്‍ 1,059 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത്

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം (9,504,977) തൊണ്ണൂറ്റി അഞ്ച് ലക്ഷം കടന്നു. മരണം നാല് ലക്ഷത്തി എണ്‍പതിനായിരം കടന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ രോഗവ്യാപനത്തില്‍ കുറവില്ല.

കോവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായി തുടരുന്ന ബ്രസീലില്‍ 1,059 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത്. ആകെ 54 ആയിരത്തോളം പേര്‍ ഇതുവരെ മരിച്ചു. യുഎസില്‍ ഇന്നലെ മാത്രം 762 പേര്‍ മരിച്ചു. മരണം ഒരു ലക്ഷത്തി 25 ആയിരത്തിലേക്ക് എത്തുകയാണ്. 7,176 ആണ് റഷ്യയിലെ പുതിയ രോഗികളുടെ എണ്ണം. അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ ഇന്നലെ ഏറ്റവും അധികം മരണം ഉണ്ടായത് മെക്സിക്കോയിലാണ്. 947 ആണ് മരണ സംഖ്യ. ആറായിരത്തിലധികമാണ് പുതിയ കേസുകള്‍.

അതേസമയം യൂറോപ്യന്‍ രാജ്യങ്ങളില്‍ രോഗവ്യാപനത്തിലും മരണനിരക്കിലും കുറവുണ്ട്. ഒരു സമയത്ത് കൊറോണ വൈറസ് ഏറെ വെല്ലുവിളി തീര്‍ത്ത സ്പെയിനില്‍ ഇന്നലെ 2 മരണം മാത്രമാണ് ഉണ്ടായത്. രോഗത്തിന്‍റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ യാത്രികര്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് യൂറോപ്യന്‍ യൂണിയന്‍. കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് ആഗോള ഏകോപനത്തിലൂടെ മാത്രമേ സാധിക്കൂവെന്നും അല്ലാത്തപക്ഷം സ്ഥിതി നിയന്ത്രണാതീതമാകുമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് പറഞ്ഞു.