International

‘പട്ടിണി കോലങ്ങള്‍ക്ക് വൈകാതെ ഇവാന്‍കയുടെ വക തടി കുറച്ചതിനുള്ള സമ്മാനം പ്രതീക്ഷിക്കാം’

ലോക്ഡൗണിനിടെ വാടകക്കോ മരുന്നിനോ ഭക്ഷണത്തിനോ പണമില്ലാതെ പട്ടിണിയിലായതോടെയാണ് 15 കാരിയായ ജ്യോതി കുമാരി പിതാവിനേയും കൊണ്ട് 1200 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ ചവിട്ടാന്‍ തീരുമാനിക്കുന്നത്…

ലോക്‌ഡോണിനിടെ പരിക്കേറ്റ പിതാവിനേയും പിന്നിലിരുത്തി സ്വന്തം ഗ്രാമത്തിലേക്ക് 1200 കിലോമീറ്റര്‍ ദൂരം ഏഴ് ദിവസം കൊണ്ട് സൈക്കിളില്‍ പോയ 15കാരിയുടെ വാര്‍ത്ത ദിവസങ്ങള്‍ക്ക് മുമ്പാണ് വന്നത്. ജ്യോതികുമാരിയെ ട്രയല്‍സിന് ഇന്ത്യയുടെ സൈക്ലിംഗ്‌ഫേഡറേഷന്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ മകള്‍ ജ്യോതികുമാരിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. എന്നാല്‍ ദാരിദ്ര്യവും ലോക്ഡൗണും മൂലം ഗതികെട്ടാണ് ജ്യോതി കുമാരി ഈ സാഹസത്തിന് മുതിര്‍ന്നതെന്നും ഇതില്‍ അഭിനന്ദിക്കാനും സന്തോഷിക്കാനും ഒന്നുമില്ലെന്നുമാണ് സോഷ്യല്‍മീഡിയയുടെ തിരുത്ത്.

ഗുരുഗ്രാമില്‍ ഇ ഓട്ടോ ഡ്രൈവറായിരുന്നു മോഹന്‍ പസ്വാന്‍. ഒരു അപകടത്തില്‍ പരിക്കേറ്റതോടെയാണ് ബിഹാറിലെ ഗ്രാമത്തില്‍ നിന്നും ജ്യോതി കുമാരിയും മാതാവും പിതാവിനടുത്ത് എത്തുന്നത്. അംഗണ്‍വാടി ടീച്ചറായ മാതാവ് വൈകാതെ ഗ്രാമത്തിലേക്ക് മടങ്ങിയെങ്കിലും ജ്യോതികുമാരി പിതാവിനെ ശുശ്രൂഷിക്കാനായി മടങ്ങി. ലോക്ഡൗണ്‍ മൂലം വരുമാനമില്ലാതായതോടെ ജ്യോതികുമാരിയും പിതാവും വിഷമത്തിലായി. വൈകാതെ വാടക നല്‍കിയില്ലെങ്കില്‍ വീടൊഴിണമെന്ന് വീട്ടുടമസ്ഥന്‍ കൂടി പറഞ്ഞതോടെയാണ് പതിനഞ്ചുകാരിയും പിതാവും അതിസാഹസത്തിന് മുതിരുന്നത്.

പണമില്ലാതായപ്പോള്‍ മോഹന്‍ പാസ്വാന്റെ മരുന്ന് മുടങ്ങിയിരുന്നു. ലോക്ഡൗണിനിടെ ഇവര്‍ ഒരു നേരം മാത്രമാണ് ഭക്ഷണം കഴിച്ചിരുന്നത്. ഇനിയും നിന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ ദുരിതത്തിലാകുമെന്ന് മനസിലായതോടെ കൈവശമുണ്ടായിരുന്ന അഞ്ഞൂറ് രൂപയോളം കൊടുത്ത് ഒരു പഴയ സൈക്കിള്‍ വാങ്ങുന്നതും നാട്ടിലേക്ക് യാത്ര തുടങ്ങുന്നതും.

ദിവസവും ശരാശരി 40 കിലോമീറ്ററാണ് ജ്യോതികുമാരി പരിക്കേറ്റ പിതാവിനേയും വഹിച്ച് ചവിട്ടിയത്. പലയിടത്തും ട്രക്ക് ഡ്രൈവര്‍മാര്‍ ഇവരെ സഹായിച്ചു. ഏഴ് ദിവസം കൊണ്ടാണ് 1200 കിലോമീറ്റര്‍ സഞ്ചരിച്ച് ബിഹാറിലെ ഗ്രാമത്തിലെത്തിയത്.

ജ്യോതികുമാരി ഏഴ് ദിവസം കൊണ്ട് 1200 കിലോമീറ്റര്‍ താണ്ടിയ വാര്‍ത്തയുടെ ലിങ്ക് സഹിതമാണ് ഇവാന്‍ക ട്രംപിന്റെ ട്വീറ്റ്. ഈ പെണ്‍കുട്ടിയുടെ സാഹസികതയും സ്‌നേഹവും നിറഞ്ഞ പ്രവര്‍ത്തി ഇന്ത്യയിലെ സൈക്ലിംഗ് ഫെഡറേഷന്റെ ഭാവനകളെ വിടര്‍ത്തിയെന്ന് ഒരു ആശ്ചര്യ ചിഹ്നം സഹിതമാണ് ഇവാന്‍ക ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇവാന്‍കയുടെ ട്വീറ്റിനടിയില്‍ പലരും വിമര്‍ശങ്ങളുമായും എത്തിയിട്ടുണ്ട്. സൈക്ലിംഗ് താരമാകാനല്ല ഗതികേടുകൊണ്ടാണ് ജ്യേതികുമാരി പിതാവിനേയും വഹിച്ച് ഇത്ര ദൂരം സൈക്കില്‍ ചവിട്ടിയതെന്നാണ് രുപ സുബ്രഹ്മണ്യം ഓര്‍മ്മിപ്പിക്കുന്നത്. ഇന്ത്യയിലെ ലോക്ഡൗണ്‍ മൂലം നിരവധി മനുഷ്യരാണ് ദുരന്തത്തിലായത്. ഈ കുട്ടിയും കുടുംബവും അത്തരം അനുഭവത്തിലൂടെ കടന്നുപോയവരാണെന്നും രുപ ഓര്‍മ്മിപ്പിക്കുന്നു.

പട്ടിണി കിടക്കുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് ഇവാന്‍ക വൈകാതെ തടി കുറച്ചതിനുള്ള സമ്മാനം നല്‍കുമെന്നാണ് സലില്‍ ത്രിപാതി ട്വീറ്റ് ചെയ്തത്. പട്ടിണിയേയും ദുരിതങ്ങളേയും കാല്‍പനികമായി കാണുന്നതിനെതിരെ നിരവധി പേരാണ് ഇവാന്‍കയുടെ ട്വീറ്റില്‍ മറുപടി നല്‍കിയിരിക്കുന്നത്.