Entertainment India National

‘പള്ളികൾ കുഴിച്ചാൽ അമ്പലം കാണുമെങ്കിൽ, അമ്പലങ്ങൾ കുഴിച്ചാൽ കണ്ടെത്തുക ബുദ്ധവിഹാരങ്ങൾ’; പ്രകാശ് രാജ്

പ്രധാനമന്ത്രി സ്ഥാനംപോലും മറന്ന് പൂജാരിയായ രാജ്യത്ത് ഇനിയും നിശബ്ദരായിരിക്കാന്‍ സാധിക്കുന്നതെങ്ങനെയെന്ന് നടന്‍ പ്രകാശ് രാജ്. തൃശൂർ സാഹിത്യ അക്കാദമിയില്‍ നടക്കുന്ന സാര്‍വദേശീയ സാഹിത്യോത്സവത്തിന്റെ രണ്ടാംദിവസം ‘കലയും ജനാധിപത്യവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്റ് മന്ദിരത്തില്‍പ്പോലും ക്ഷേത്രത്തിലേതുപോലെ പൂജകള്‍ നടന്ന രാജ്യത്താണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നതെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച നടനാണ് നരേന്ദ്ര മോദിയെന്ന് പ്രകാശ് രാജ് പറഞ്ഞു. നടന്മാര്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് തെറ്റല്ലെന്നും വരികള്‍ക്കിടയിലൂടെ വായിക്കാനുള്ള കഴിവുണ്ടാകുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിനു വേണ്ടി സ്വതന്ത്രമായി പ്രതിഷേധിക്കാനോ പലസ്തീന് പിന്തുണ നല്‍കാനോ കഴിയുന്നില്ലെന്നും നടന്‍ പറയുന്നു.

”പള്ളികള്‍ കുഴിച്ചാല്‍ അമ്പലം കാണുമെങ്കില്‍ അമ്പലങ്ങള്‍ കുഴിച്ചാല്‍ കണ്ടെത്തുക ബുദ്ധവിഹാരങ്ങള്‍ ആയിരിക്കും’- പ്രകാശ് രാജ് പറഞ്ഞു. അതിജീവിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം കലയാണ്. രാമായണം പോലും ഒരു കലയാണെന്നും എന്തുകൊണ്ട് സീതായെ കുറിച്ച് നാം സംസാരിക്കുന്നില്ലെന്നും കാശ്മീര്‍ ഫയല്‍സിന് ദേശീയ അവാര്‍ഡ് കിട്ടുന്നതും ജയ് ഭീമിന് ദേശീയ അവാര്‍ഡ് കിട്ടാത്തതും പ്രൊപഗണ്ടയാണെന്നും അദ്ദേഹം പറഞ്ഞു.

വലതുപക്ഷം എല്ലാക്കാലവും നില നിന്ന ചരിത്രമില്ലെന്നും നമ്മുടെ ഭയമാണ് വലതുപക്ഷ ഫാസിസ്റ്റുകളുടെ ശക്തിയെന്നും പ്രകാശ് രാജ് ഓര്‍മിപ്പിച്ചു. അവര്‍ സ്വയം ശക്തരല്ലെന്നും ഇത്തരം വലതു പക്ഷ വര്‍ഗീയതകള്‍ നശിക്കുക തന്നെ ചെയ്യുമെന്നും നമ്മള്‍ ചോദ്യം ചെയ്തു കൊണ്ടേയിരിക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. തോല്‍ക്കാന്‍ തയ്യാറായാലും പോരാടിക്കൊണ്ടേയിരിക്കണം. പോരാട്ടം തുടരാതെ വേറെ വഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.