India National

വര്‍ഗീയ ലഹളയ്ക്ക് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയക്കാരെ, ജനം ചുട്ടുകൊല്ലണമെന്ന് യു.പി മന്ത്രി

മതത്തിന്റെ പേരില്‍ സാധാരണക്കാരെ തമ്മില്‍ തെറ്റിച്ച് കലാപത്തിന് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ നേതാക്കളെ ജനങ്ങള്‍ ചുട്ടുകൊല്ലണമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി. സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്.ബി.എസ്.പി) പ്രസിഡന്റും യു.പി മന്ത്രിയുമായ ഒ.പി രാജ്ബര്‍ ആണ് ഹിന്ദു മുസ്‍ലിം കലാപങ്ങള്‍ക്കെതിരെയും അതിനാഹ്വാനം ചെയ്യുന്ന നേതൃത്വത്തിനെതിരെ ഒന്നിച്ച് അണിനിരക്കാന്‍ ജനങ്ങളെ ഉദ്ബോധിപ്പിച്ചിരിക്കുന്നത്. ഇന്നലെ അലിഗഢില്‍ ഒരു പൊതുചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.പിയില്‍ എന്‍.ഡി.എയുടെ സഖ്യകക്ഷിയാണെങ്കിലും ബി.ജെ.പി, സംഘപരിവാര്‍ നിലപാടുകള്‍ക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന നേതാവാണ് രാജ്ബര്‍.

‘’രാമക്ഷേത്രം നിര്‍മ്മിക്കാന്‍ വേണ്ടിയല്ല നിങ്ങള്‍ യുദ്ധം ചെയ്യേണ്ടത്. ക്ഷേത്ര നിര്‍മ്മാണം സുപ്രീം കോടതിയുടെ തീരുമാനത്തിന് വിടാം നമുക്ക്. അല്ലെങ്കില്‍ രണ്ട് പക്ഷവും ഒരു ധാരണയിലെത്തുന്നതുവരെ കാത്തിരിക്കാം. നിങ്ങള്‍ക്ക് യുദ്ധം ചെയ്തേ മതിയാകൂ എന്നാണെങ്കില്‍ അത് നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിനും ജോലിക്കും ഒക്കെ വേണ്ടിയാക്കൂ. അതാണ്, ഈ നാട്ടിലെ വലിയ പ്രശ്നങ്ങള്‍, അല്ലാതെ ക്ഷേത്രനിര്‍മാണമല്ലെ’’ന്നും അദ്ദേഹം പറഞ്ഞു.

ഇത്രയും മതങ്ങള്‍ക്കിടയില്‍ മനുഷ്യമതത്തെ കണ്ടെത്തുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികവും അദ്ദേഹം പ്രസംഗത്തിനിടെ പ്രഖ്യാപിച്ചു. നേതാക്കള്‍ അവരുടെ താത്പര്യം ഇവിടെ നടപ്പാക്കാനാണ് ജാതിവ്യവസ്ഥ സൃഷ്ടിച്ചതെന്നും നിങ്ങളത് മനസ്സിലാക്കണമെന്ന് ജനങ്ങളോട് പറയാനും അദ്ദേഹം മറന്നില്ല. നിരവധി വര്‍ഗീയ കലാപങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള യു.പിയിലാണ് ഒരു മന്ത്രി തന്നെ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്.