India National

നിര്‍ഭയ കേസിലെ പ്രതികളെ ഈ മാസം 22ന് തന്നെ തൂക്കിക്കൊല്ലണമെന്നില്ലെന്ന് ഡല്‍ഹി പൊലീസ്

നിര്‍ഭയ കേസില്‍ വിചാരണ കോടതി പുറപ്പെടുവിച്ച മരണ വാറണ്ട് റദ്ദാക്കണമെന്ന പ്രതിയുടെ ഹരജിയില്‍ വാദം തുടങ്ങി. പ്രതി മുകേഷ് കുമാര്‍ സിങ് നല്‍കിയ ഹരജിയാണ് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കുന്നത്. നിര്‍ഭയ കേസ് പ്രതികളെ ഈ മാസം 22ന് തന്നെ തൂക്കിക്കൊല്ലണമെന്നില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

വധശിക്ഷക്ക് രാഷ്ട്രപതി ദയാഹരജി തള്ളിയതിന് ശേഷം 14 ദിവസത്തെ സമയം ലഭിക്കും. നിയമനടപടികള്‍ പരമാവധി വൈകിപ്പിക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്നും ഡല്‍ഹി പൊലീസ് കോടതിയില്‍ അറിയിച്ചു. മരണ വാറണ്ട് റദ്ദാക്കണമെന്ന മുകേഷ് കുമാറിന്റെ ഹരജിയില്‍ ഉച്ചക്ക് ശേഷവും വാദം തുടരും.

വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളായ വിനയ് ശര്‍മയുടെയും മുകേഷ് സിങിന്റെയും തിരുത്തല്‍ ഹരജികൾ സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് മുകേഷ് രാഷ്ട്രപതിക്ക് ദയാഹരജി നൽകിയത്. ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് ചേംബറില്‍ പരിഗണിച്ചാണ് ഹരജികള്‍ തള്ളിയിരുന്നത്. ദയാഹരജി രാഷ്ട്രപതി ഉടന്‍ തീര്‍പ്പാക്കിയേക്കുമെന്നാണ് സൂചന