National

18 കുട്ടികളുടെ മരണത്തിനിടയാക്കിയ സിറപ്പിന്റെ ഉത്പാദനം നിർത്തി

ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട ചുമ സിറപ്പിന്റെ നിർമ്മാണം മരിയോൺ ബയോടെക് ഫാർമ നിർത്തിവച്ചതായി കമ്പനിയുടെ നിയമ മേധാവി ഹസൻ ഹാരിസ്. മരണങ്ങളിൽ ഖേദിക്കുന്നു, സർക്കാർ അന്വേഷണം നടത്തുകയാണ്. റിപ്പോർട്ട് അനുസരിച്ച് നടപടിയെടുക്കുമെന്നും ഹസൻ ഹാരിസ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

മരുന്നിൻ്റെ സാമ്പിളുകൾ ശേഖരിച്ചു. ഉൽപ്പന്നത്തിന്റെ നിർമ്മാണം നിർത്തിവച്ചിരിക്കുകയാണ്. മറ്റ് നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നതായും ഹസൻ ഹാരിസ് കൂട്ടിച്ചേർത്തു. നോയിഡ ആസ്ഥാനമായുള്ള മരിയോൺ ബയോടെക്കിന്റെ ചുമ സിറപ്പ് കഴിച്ച് 18 കുട്ടികൾ മരിച്ചതായാണ് റിപ്പോർട്ട്. സിറപ്പിൽ എഥിലീൻ ഗ്ലൈക്കോൾ കണ്ടെത്തിയതായി ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

മരണപ്പെട്ട കുട്ടികൾ കുറിപ്പടി ഇല്ലാതെ ഉയർന്ന അളവിൽ മരുന്ന് കഴിച്ചതായും ആരോഗ്യമന്ത്രാലയം. പ്രസ്താവനയില്‍ പറയുന്നു. പ്രാഥമിക പരിശോധനകളില്‍ സിറപ്പിന്റെ ഒരു പ്രത്യേക ബാച്ചിലാണ് എഥിലീൻ ഗ്ലൈക്കോൾ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. പദാർത്ഥം വിഷാംശമുള്ളതാണെന്നും കഴിക്കുന്നത് ഛർദ്ദി, ബോധക്ഷയം, ഹൃദയാഘാതം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, വൃക്ക തകരാറുകൾ എന്നിവയ്ക്ക് കാരണമാകുമെന്നും പ്രസ്താവനയിൽ പറയുന്നു.