India National

യുപിയില്‍ ബലാത്സംഗത്തിനിരയായ ആറ് വയസ്സുകാരിയുടെ നില ഗുരുതരം: പ്രതിയെ പിടികൂടാനായില്ല

ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിന് ഇരയായ ആറ് വയസ്സുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഹാപുര്‍ ജില്ലയിലാണ് സംഭവം. സംഭവം നടന്ന് നാല് ദിവസമായിട്ടും അക്രമിയെ പിടികൂടാനായിട്ടില്ല. അക്രമിയുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കി.

അയല്‍വാസികള്‍ നല്‍കിയ വിവര പ്രകാരമാണ് രേഖാചിത്രം തയ്യാറാക്കിയത്. കുട്ടി ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ മൊഴിയെടുക്കാനും ആയിട്ടില്ല. നീണ്ട കാലത്തെ ചികിത്സയും ചിലപ്പോള്‍ കൂടുതല്‍ ശസ്ത്രക്രിയയും വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

വ്യാഴാഴ്​ച വൈകുന്നേരമാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ അക്രമിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മാരകമായി മുറിവേല്‍പിച്ച ശേഷം വയലില്‍ ഉപേക്ഷിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് വയലില്‍ നിന്നും അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തിയത്.

ആദ്യം ഹാപുരിലെ സർക്കാർ ആശുപത്രിയിലെത്തിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. ശസ്​ത്രക്രിയ ആവശ്യമായതിനാൽ മീററ്റ്​ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു. അക്രമിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഹാപുര്‍ എസ്പി സഞ്ജീവ് സുമന്‍ പറഞ്ഞു. പ്രതിയെ പിടികൂടാന്‍ വൈകുന്നതിനെതിരെ എസ്പിയും കോണ്‍ഗ്രസും പ്രതിഷേധിച്ചു.