HEAD LINES National

ജെഡിഎസ് കേരളഘടകത്തെ എൽഡിഎഫിൽ തുടരാൻ അനുവദിച്ച പിണറായി വിജയന് നന്ദി; എച്ച്.ഡി കുമാരസ്വാമി

ജെഡിഎസ് കേരള ഘടകത്തെ എൽഡിഎഫിൽ തുടരാൻ അനുവദിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയെന്ന് കർണാടക ജെഡിഎസ് അധ്യക്ഷൻ പാർട്ടിനേതാവ് എച്ച് ഡി കുമാരസ്വാമി. പിണറായി വിജയൻ ജെഡിഎസ് – ബിജെപി സഖ്യത്തിന് അനുമതി നൽകിയെന്ന് ദേവഗൗഡ പറഞ്ഞിട്ടില്ല. കേന്ദ്രനേതൃത്വവുമായി അഭിപ്രായ ഭിന്നതകൾ ഉള്ള ജെഡിഎസ് കേരള ഘടകം എൽഡിഎഫിനൊപ്പം തുടരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ ജെ.ഡി.എസ് എൽ.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കും. കേരളത്തിലേയും കർണാടകയിലേയും സ്ഥിതി വ്യത്യസ്തമാണ്. ബി.ജെ.പി സഖ്യം കർണാടകയിൽ മാത്രമാണ്. കേരളത്തിൽ എൽ.ഡി.എഫിനൊപ്പം നിന്നാണ് ജെ.ഡി.എസ് രാഷ്ട്രീയപ്രവർത്തനം നടത്തുകയെന്ന് എച്ച്.ഡി കുമാരസ്വാമി വ്യക്തമാക്കി.

ഈ രാജ്യത്ത് എവിടെയാണ് പാർട്ടികൾ തമ്മിൽ ആശയ പോരാട്ടം നടക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. കേരള ഘടകം സോഷ്യലിസ്റ്റ് ആശയധാര പിന്തുടരുന്നതിൽ തെറ്റില്ല.അവർക്ക് എൽഡിഎഫിന്റെ ഭാഗമായി തുടരാം, എൻഡിഎ സഖ്യം കർണാടകയിൽ മാത്രമാണെന്നും കുമാരസ്വാമി പറഞ്ഞു. പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ കേരള മുഖ്യമന്ത്രിയോട് സംസാരിക്കേണ്ട കാര്യമില്ലെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെയായിരുന്നു ജെ.ഡി.എസിന്റെ എൻ.ഡി.എ പ്രവേശനമെന്ന ജെ.ഡി.എസ് അധ്യക്ഷൻ ദേവഗൗഡ പറഞ്ഞത് വിവാദമായിരുന്നു. കേരളത്തിൽ ജെ.ഡി.എസ് ഭരണപക്ഷമായ ഇടതുമുന്നണിക്കൊപ്പമാണെന്നും തങ്ങളുടെ എം.എൽ.എയായ മന്ത്രി കെ. കൃഷ്ണൻകുട്ടിയും എൻ.ഡി.എ പ്രവേശനത്തെ പിന്തുണച്ചുവെന്നുമാണ് ദേവഗൗഡ കഴിഞ്ഞ ദിവസം ബംഗളൂരുവിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞത്. ​​പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നിരുന്നു. പിന്നാലെ പ്രസ്താവന തിരുത്തി ദേവഗൗഡ രംഗത്തെത്തി.