National

കാഞ്ചീപുരത്ത് പടക്കനിര്‍മാണ ശാലയില്‍ സ്‌ഫോടനം; എട്ട് മരണം

തമിഴ്‌നാട്ടിലെ പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് സ്ത്രീകളടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. കാഞ്ചീപുരം കുരുവിമലയിലാണ് സ്‌ഫോടനമുണ്ടായത്. ഗുരുതര പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഉയരുമെന്നാണ് സൂചന.

കാഞ്ചീപുരത്തിനടുത്ത് സ്വകാര്യ വ്യക്തി നടത്തിവന്നിരുന്ന പടക്കനിര്‍മാണ ശാലയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടക്കുമ്പോള്‍ മുപ്പതോളം പേര്‍ ഫാക്ടറിയിലുണ്ടായിരുന്നെന്നാണ് വിവരം. ആറുപേരും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനം നടന്ന സ്ഥലത്ത് തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ ഫോഴ്‌സ്.

ദിവസങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടില്‍ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു.