National

ആദിവാസി വിഭാഗത്തിൽ നിന്നുള്ള വനിത രാഷ്ട്രപതിയായത് കോൺഗ്രസിന് ദഹിച്ചിട്ടില്ല; സ്‌മൃതി ഇറാനി

കോൺഗ്രസിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കോൺഗ്രസ് അപമാനിച്ചുവെന്ന് ആരോപണം. ആദിവാസി വിഭാഗത്തിൽ നിന്നുള്ള വനിത രാഷ്ട്രപതിയായത് കോൺഗ്രസിന് ദഹിച്ചിട്ടില്ല. സോണിയ ഗാന്ധി സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ലോക്സഭയിൽ സ്‌മൃതി പറഞ്ഞു. രാഷ്ട്രപതിയെ രാഷ്ട്രപത്നിയെന്ന് എന്ന് വിശേഷിപ്പിച്ചത് അത്യന്തം അപലപനീയമാണെന്ന് അവർ പറഞ്ഞു.

ദ്രൗപദി മുര്‍മു രാഷ്ട്രപതി സ്ഥാനാര്‍ഥിയായപ്പോള്‍ മുതല്‍ കോണ്‍ഗ്രസ് നിരന്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ് നടത്തുന്നത്. അധിര്‍ രഞ്ജന്‍ ചൗധരിയുടെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് മാപ്പു പറയണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു. സ്ത്രീവിരുദ്ധ പരാമർശം പിൻവലിക്കണമെന്ന് രാജ്യസഭയിൽ നിർമല സീതാരാമൻ ആവശ്യപ്പെട്ടു.

അതേസമയം രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ അപമാനിച്ചുവെന്ന ആരോപണം നാക്കുപിഴയെന്ന് കോൺഗ്രസ് പ്രതികരിച്ചു. ബി ജെ പി യുടെ വിമർശനങ്ങൾ തള്ളി കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി രംഗത്തെത്തി. സംഭവിച്ചത് നാക്കുപിഴ മാത്രം, മാപ്പ് പറയേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രസ്താവനയ്ക്കെതിരെ ബിജെപി എംപിമാര്‍ പാര്‍ലമെന്‍റ് വളപ്പില്‍ പ്രതിഷേധിച്ചു, കോണ്‍ഗ്രസിനെതിരെ ലോക്സഭയിലും രാജ്യസഭയിലും ബിജെപി എംപിമാര്‍ നോട്ടിസ് നല്‍കും. ഒരു ഹിന്ദി ചാനലിനോട് പ്രതികരിക്കവെയാണ് അധിര്‍ രഞ്ജന്‍ ചൗധരി വിവാദ പരാമര്‍ശം നടത്തിയത്.