India

മുംബൈയിൽ ഈമാസം അവസാനത്തോടെ കോവിഡ് നിയന്ത്രണങ്ങൾ നീക്കും

ഫെബ്രുവരി അവസാനത്തോടെ മുംബൈയിലെ കോവിഡ് നിയന്ത്രണങ്ങൾ നീക്കുമെന്ന് മേയർ കിഷോരി പെഡ്നേക്കർ. കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ കുറവ് വന്നതിനാലാണ് നഗരത്തിലെ നിയന്ത്രണങ്ങൾ നീക്കാൻ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തീരുമാനിച്ചത്. നിയന്ത്രണങ്ങൾ നീക്കുമെങ്കിലും ആളുകൾ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും മേയർ പറഞ്ഞു.

തിങ്കളാഴ്ച മുംബൈയിൽ 356 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2021 ഡിസംബർ 21 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് നിരക്കാണിത്. ഞായറാഴ്ച, മുംബൈയിൽ 536 കോവിഡ് കേസുകളും മൂന്ന് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തുത്. താനെയിലും കോവിഡ് കേസുകളിൽ കുറവുണ്ടായി. 41 ദിവസത്തിന് ശേഷമാണ് രോഗികളുടെ എണ്ണം 50 എന്ന രണ്ടക്കത്തിലേക്ക് എത്തിയത്.

ഫെബ്രുവരി രണ്ടിന് മുംബൈ നഗരത്തിൽ 1,121 കോവിഡ് കേസുകളും പത്ത് മരണങ്ങളും രേഖപ്പെടുത്തിയിരുന്നു. എന്നാൽ ബാക്കി ദിവസങ്ങളിൽ 900 ൽ താഴെയാണ് രോഗികളുടെ എണ്ണം.മുംബൈയിൽ ഇപ്പോൾ എവിടെയും കണ്ടെയ്ൻമെന്റ് സോണുകളില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40 രോഗികളെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും അധികൃതർ അറിയിച്ചു.