Business India

കൊക്കക്കോളയും തംപ്‌സപ്പും നിരോധിക്കണമെന്നാവശ്യം: അഞ്ച് ലക്ഷം പിഴയിട്ടു ഹര്‍ജി തള്ളി സുപ്രീംകോടതി

കൂള്‍ഡ്രിങ്ക്‌സുകളായ കൊക്കക്കോളയും തംപ്‌സപ്പും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു ഹര്‍ജി നല്‍കിയയാള്‍ക്ക് അഞ്ചുലക്ഷം രൂപ പിഴചുമത്തി സുപ്രീംകോടതി.

കൂള്‍ഡ്രിങ്ക്‌സുകളായ കോക്ക കോളയും തംപ്‌സപ്പും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു ഹര്‍ജി നല്‍കിയയാള്‍ക്ക് അഞ്ചു ലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതി. ഉമേദ്‌സിന്‍ഹ പി ചാവ്ദ എന്ന പൊതുപ്രവര്‍ത്തകനാണ് പൊതുതാല്‍പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. വിഷയത്തെക്കുറിച്ച് ഒരു ധാരണയും ഇല്ലാതെയാണ് കോടതിയെ സമീപിച്ചതെന്നും എന്തുകൊണ്ടാണ് ഈ രണ്ടു ബ്രാന്‍ഡുകള്‍ മാത്രം ലക്ഷ്യമിട്ടു ഹര്‍ജി സമര്‍പ്പിച്ചതെന്ന് വിശദീകരിക്കാന്‍ ഹര്‍ജിക്കാരന്റെ അഭിഭാഷകനു കഴിഞ്ഞില്ലെന്നു കോടതി പറഞ്ഞു.

ആരോഗ്യപ്രശ്‌നങ്ങളാണ് ചാവ്ദ പ്രധാനമായും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ എങ്ങനെയാണ് അവ ആരോഗ്യത്തിന് ദോഷകരമാവുന്നതെന്ന് സ്ഥാപിക്കാന്‍ ഹര്‍ജിക്കാരനായില്ലെന്നും നിയമനടപടികള്‍ ദുരൂപയോഗം ചെയ്യുകയാണെന്നും കോടതി വിലയിരുത്തി. ജസ്റ്റിഡ് ഡി.വൈ ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത, അജയ് രസ്‌തോഗി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചിരുന്നത്. ഹര്‍ജിക്കാരന് വിഷയത്തെക്കുറിച്ച് സാങ്കേതിക ജ്ഞാനമില്ലെന്നും കോടതി വിലയിരുത്തി. പിന്നീടാണ് ഒരു മാസത്തിനുള്ളില്‍ പിഴയായി അഞ്ച് ലക്ഷം ഒടുക്കാനും കോടതി നിര്‍ദേശിച്ചത്.