Kerala

വിസ്മയ കേസ് : കിരണിന്റെ വീട്ടിൽ ഡമ്മി പരിശോധന; മരണദിവസം നടന്ന സംഭവങ്ങൾ പുനരാവിഷ്‌കരിച്ചു

വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന്റെ വീട്ടിൽ അന്വേഷണ സംഘത്തിന്റെ ഡമ്മി പരിശോധന. മരണദിവസം ശുചിമുറിയിൽ നടന്ന സംഭവങ്ങൾ അന്വേഷണസംഘം പുനരാവിഷ്‌കരിച്ചു. സ്വർണം സൂക്ഷിച്ചിരുന്ന ലോക്കറും പൊലീസ് തുറന്ന് പരിശോധിച്ചു.

കൊല്ലം പോരുവഴിയിൽ വിസ്മയയുടെ മരണം സംഭവിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണസംഘത്തിന് കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ആ പശ്ചാത്തലത്തിലാണ് സംശയ ദൂരീകരണത്തിനായി പൊലീസ് സർജൻ കെ ശശികലയുടെ സാന്നിധ്യത്തിൽ ഡമ്മി പരിശോധന നടത്തിയത്. തറനിരപ്പിൽ നിന്ന് 185 സെൻറീമീറ്റർ ഉയരത്തിലായിരുന്നു വിസ്മയ തൂങ്ങി നിന്നത്. 166 സെൻറീമീറ്റർ ഉയരമുള്ള വിസ്മയക്ക് ഈ നിലയിൽ ആത്മഹത്യ സാധ്യമാണോ എന്ന് പൊലീസ് ചോദിച്ചറിഞ്ഞു. ഡമ്മി പരിശോധനയുടെ വീഡിയോയും ചിത്രീകരിച്ചു. വിശദമായ പരിശോധനയ്ക്കുശേഷം അന്വേഷണസംഘം അന്തിമ തീരുമാനത്തിൽ എത്തും.

പോരുവഴി എസ്ബിഐ ബ്രാഞ്ചിലെ ലോക്കറും തുറന്ന് പരിശോധിച്ചു. മൂന്ന് വലിയ മാലകളും 9 വളകളുമാണ് ലോക്കറിൽ ഉണ്ടായിരുന്നത്. 42 പവൻ സ്വർണാഭരണങ്ങൾ ലോക്കറിലാക്കിയത് വിസ്മയയും കിരൺകുമാറും ഒന്നിച്ചാണ് അന്വേഷണസംഘം പറഞ്ഞു. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ സ്വർണാഭരണങ്ങൾ ലോക്കറിൽ എത്തിച്ചതാണ്. പിന്നീട് ഇന്നാണ് വീണ്ടും ലോക്കർ തുറന്നത്.

കിരൺ കുമാർ വിസ്മയയുടെ മരണദിവസം താൻ മർദിച്ചിട്ടില്ലെന്ന മൊഴി ആവർത്തിച്ചു. പൊലീസിന്റെ ചോദ്യങ്ങൾക്ക് നിർവികാരതയോടെയായിരുന്നു മറുപടികൾ. നാളെ പ്രതിയെ വിസ്മയയുടെ നിലമേലിലെ വീട്ടിലെത്തിച്ചു തെളിവെടുക്കും.