India Kerala

ബാലഭാസ്കറിന്‍റെ മരണം അന്വേഷിക്കുന്ന സി.ബി.ഐ സംഘം സ്വര്‍ണക്കടത്ത് കേസിലെ രേഖകള്‍ ശേഖരിച്ചു

വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണം അന്വേഷിക്കുന്ന സി.ബി.ഐ അന്വേഷണ സംഘം സ്വര്‍ണക്കടത്ത് കേസിലെ രേഖകള്‍ ശേഖരിച്ചു. ബാലഭാസകറിന്‍റെ ട്രൂപ്പ് അംഗങ്ങള്‍ പ്രതികളായ കേസിലെ രേഖകളാണ് ശേഖരിച്ചത്. ഡി.ആര്‍.ഐ അന്വേഷണ സംഘത്തിന്‍റെ പക്കല്‍ നിന്നാണ് രേഖകള്‍ ശേഖരിച്ച് പരിശോധിക്കുന്നത്.

ബാലഭാസ്കറിന്‍റെ മരണത്തില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. ഒപ്പം തന്നെ കേസിലെ സാക്ഷിയെന്ന് അവകാശപ്പെടുന്ന കലാഭവന്‍ സോബിയും ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതികളെ അപകട സ്ഥലത്ത് കണ്ടതായും മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബാലഭാസ്കറിന്‍റെ കേസന്വേഷിക്കുന്ന സി.ബി.ഐ സംഘം ഡി.ആര്‍.ഐ സംഘത്തില്‍ നിന്ന് സ്വര്‍ണക്കടത്തിന്‍റെ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായരുടെ ഇഡി റജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം പ്രിന്‍പ്പില്‍ സെഷന്‍സ് കോടതിയാണ് സന്ദീപിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. 13 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉച്ചക്ക് ശേഷം കോടതി വിധി പറയും. എന്‍.ഐ.എ രജിസറ്റര്‍ ചെയ്ത കേസിസില്‍ സ്വപ്ന സരിത്ത് എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷ പിന്‍വലിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം അനുവദിച്ചിരുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് റജിസ്റ്റര്‍ ചെയ്ത കേസില്‍ എം.ശിവശങ്കറിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 23 വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. ”അന്വേഷണ ഏജന്‍സികള്‍ 90 മണിക്കൂറിലധികമായി തന്നെ ചോദ്യം ചെയ്യുകയാണെ്’. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ബാഹ്യ ശക്തികള്‍ കേസില്‍ ഇടപെടുന്നുണ്ടെന്നും കാണിച്ച് ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈകോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.