Kerala

‘ഭക്തരുടെ വിശപ്പകറ്റി സന്നിധാനത്തെ അന്നദാന മണ്ഡപം’; മൂന്ന് നേരം ഭക്ഷണം, ഇതുവരെ എത്തിയത് ആറര ലക്ഷം പേര്‍

ശബരിമലയിലെത്തുന്ന അയ്യപ്പന്മാർക്ക് ആശ്വാസമായി ദേവസ്വം ബോർഡിന്റെ അന്നദാനം. സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ മൂന്ന് നേരവും അയ്യപ്പന്മാർക്ക് സൗജന്യ ഭക്ഷണം ലഭിക്കും. സ്വാമിമാർ ഉൾപ്പെടെയുള്ളവർ നൽകുന്ന സംഭാവനകൾ ഉപയോഗിച്ചാണ് അന്നദാന മണ്ഡപത്തിന്റെ പ്രവർത്തനം.

ഈ മണ്ഡലകാലത്ത് ആറരലക്ഷത്തോളം ഭക്തർക്ക് അന്നമേകി ദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപം. ശബരിമല ദർശനത്തിനെത്തുന്ന ഭക്തർക്കു സൗജന്യ ഭക്ഷണം നൽകുന്ന ദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപത്തിൽ പ്രതിദിനം 17,000 പേരാണ് മൂന്നുനേരങ്ങളിലായി ഭക്ഷണത്തിന് എത്തുന്നത്. മാളികപ്പുറം ക്ഷേത്രത്തിനു സമീപമാണ് ആധുനികരീതിയിൽ പണികഴിപ്പിച്ച ദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപം ഒരുനേരം 7,000 പേർക്ക് ഇവിടെ ഭക്ഷണം കഴിക്കാൻ സാധിക്കും.

ഇക്കുറി മണ്ഡലകാലം ആരംഭിച്ചതുമുതൽ ഇന്നലെ രാവിലെ വരെയായി 6,35,000 പേർ അന്നദാനത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന് അന്നദാന മണ്ഡപം സ്‌പെഷ്യൽ ഓഫീസർ എസ് സുനിൽകുമാർ പറഞ്ഞു. ശബരിമലയിലെത്തുന്ന ഭക്തരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമുള്ള സംഭാവനയായി 87 ലക്ഷം രൂപയാണ് ഈ സീസണിൽ ദേവസ്വം ബോർഡിന്റെ അന്നദാന പദ്ധതിക്കായി ലഭിച്ചത്.

240 പേരാണിവിടെ ജോലിചെയ്യുന്നത്. ഭക്ഷ്യവസ്തുക്കൾക്കൊപ്പം അന്നദാന മണ്ഡപവും ശുചിയായി സംരക്ഷിക്കാൻ നിഷ്ഠ പുലർത്തുന്നുണ്ട്. ദിവസവും മൂന്നുനേരം പുൽത്തൈലം അടക്കമുള്ളവ ഉപയോഗിച്ച് യന്ത്രസഹായത്തോടെ മണ്ഡപം അണുവിമുക്തമാക്കും. പാത്രങ്ങൾ ഇലക്ട്രിക്കൽ ഡിഷ് വാഷറുപയോഗിച്ച് കഴുകാനുള്ള സംവിധാനവുമൊരുക്കിയിട്ടുണ്ട്.