Kerala

കോൺഗ്രസിലെ പുതിയ മാർഗരേഖ; മുതിർന്ന നേതാക്കൾക്ക് അമർഷം

സംസ്ഥാനത്തെ കോൺഗ്രസിൽ പുതിയ മാർഗരേഖ കൊണ്ടുവരുന്നതിനെതിരെ മുതിർന്ന നേതാക്കൾക്ക് അമർഷം. മാർഗരേഖകൾ തയാറാക്കിയത് കൂടിയാലോചനകൾ ഇല്ലാതെയെന്ന് വിമർശനം. പാർട്ടിയിൽ നയപരമായ തീരുമാനങ്ങൾ എടുക്കേണ്ടത് കെ പി സി സി എക്സിക്യൂട്ടീവ് സമിതിയാണ്. പുനഃസംഘടന പൂർത്തിയാക്കാതെ നയപരമായ തീരുമാനങ്ങൾ എങ്ങനെ എടുത്തെന്നാണ് മുതിർന്ന നേതാക്കളുടെ ചോദ്യം.

തീരുമാനം തെറ്റെന്നും രാഷ്ട്രീയ സമിതി നോക്കുകുത്തിയെന്നും മുതിർന്ന നേതാക്കൾ വിമർശിക്കുന്നു. തീരുമാനങ്ങൾ എടുക്കാൻ ഡി സി സി അധ്യക്ഷൻമാർക്ക് അധികാരമില്ല. നയപരമായ കാര്യങ്ങളിൽ കൂടിയാലോചനകൾ അനിവാര്യമാണെന്നും മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടു.

അതേസമയം കോൺഗ്രസിൽ കാലോചിതമായ മാറ്റം വരുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോൺഗ്രസിനെ പുനഃ ക്രമീകരിക്കാനാണ് ലക്ഷ്യം. നേതാക്കൾക്ക് താഴെതട്ട് മുതൽ ചുമതല നൽകുമെന്നും നിശ്ചിത ഇടവേളകളിൽ പ്രവർത്തനം വിലയിരുത്തുമെന്നും കെ സുധാകരൻ വ്യക്തമാക്കിയിരുന്നു.

നേതൃത്വം ഉയർന്ന് വരുന്നത് ഫ്ളെക്സ് ബോർഡിലൂടെയല്ല. ഒരാൾക്ക് ഒരു പദവിയെങ്കിലും നടപ്പാക്കും. പാർട്ടിയിൽ അച്ചടക്കം കൂടിയേ തീരൂ. അഭിപ്രായ സ്വാതന്ത്ര്യം പാർട്ടിക്കുള്ളിലാകണം. പരസ്യ പ്രതികരണം നടത്തി പാർട്ടിയെ അവഹേളിക്കുന്നവർ ആരായാലും അവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കൂടാതെ കെ പി സി സി ഭാരവാഹി നിയമനത്തിൽ വനിതകൾക്ക് പ്രാതിനിത്യം നൽകുമെന്നും കെ സുധാകരൻ പറഞ്ഞിരുന്നു.

നേതാക്കൾ വ്യക്തിപരമായി ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുകയും പാർട്ടി വേദികളിൽ ആൾക്കൂട്ടം ഒഴിവാക്കാനും നിർദേശം നൽകിയിരുന്നു . പ്രാദേശിക പ്രശ്നങ്ങളിൽ ക്രിയാത്മക ഇടപെടൽ ഉറപ്പുവരുത്തണം. താഴെത്തട്ടിൽ കൂടുതൽ സജീവമാകണം. ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലണമെന്നും കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിക്കാൻ ജില്ലാതല സമിതികൾ രുപീകരിക്കാനും പാർട്ടി കേഡർമാർക്ക് പ്രതിമാസ ഇൻസെന്റീവ് നൽകാനും തീരുമാനമായതായി കെ സുധാകരൻ വ്യക്തമാക്കിയിരുന്നു.