Kerala

രേഷ്‍മ കൊല്ലപ്പെട്ടിട്ട് മൂന്ന് ദിവസം: അരുൺ എങ്ങോട്ട് പോയെന്ന് കണ്ടെത്താനാകാതെ പൊലീസ്

ഇടുക്കി പള്ളിവാസലില്‍ പ്ലസ് ടു വിദ്യാർഥിനി രേഷ്മ കൊല്ലപ്പെട്ട കേസിൽ പ്രതിയെ കണ്ടെത്താനാകാതെ കുഴയുകയാണ് പൊലീസ്. ഒപ്പമുണ്ടായിരുന്ന ബന്ധു അരുണിനെ തന്നെയാണ് പൊലീസ് സംശയിക്കുന്നത്. അരുൺ എഴുതിയതെന്ന് സംശയിക്കുന്ന രണ്ട് കത്തുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ അരുൺ പിന്നീട് എങ്ങോട്ടാണ് പോയതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

പള്ളിവാസല്‍ പവ്വര്‍ ഹൗസിന് സമീപം കഴിഞ്ഞ ശനിയാഴ്ചയാണ് പതിനേഴുകാരിയായ രേഷ്മയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തെ റിസോര്‍ട്ടിലെ സി.സി.ടി.വിയില്‍ നിന്നും രേഷ്മയും ബന്ധു അനുവെന്ന് അറിയപ്പെടുന്ന അരുണും നടന്നുപോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. അന്നുമുതൽ അരുണിന്‍റെ മൊബൈല്‍ ഫോണ്‍ സിച്ച് ഓഫ് ആയതും അന്വേഷണം അരുണിലേക്ക് നീങ്ങാൻ കാരണമായി.

എന്നാൽ കൊലപാതകം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പൊലീസിന് അരുണിനെ കണ്ടെത്താനായിട്ടില്ല. അരുണിന്‍റെ മുറിയില്‍ നിന്നും ലഭിച്ച കത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അരുൺ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് സംശയിക്കുന്നു.

രേഷ്മയുടെ പിതാവിന്‍റെ അർദ്ധ സഹോദരനാണ് അരുൺ. അരുൺ തമിഴ്നാട്ടിലേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഇടുക്കി ഡി.വൈ.എസ്പി. കെ.ഇ ഫ്രാന്‍സിസ് ഷെല്‍ബി, വെള്ളത്തൂവല്‍ സി.ഐ ആര്‍. കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.