India Kerala

ഹര്‍ത്താലിനെതിരെ നിയമനിര്‍മാണം സര്‍ക്കാരിന് അലംഭാവമെന്ന് ഹൈക്കോടതി

ഹർത്താലിനെതിരെ നിയമ നിർമ്മാണം കൊണ്ടുവരുന്നതിൽ സർക്കാരിന് അലംഭാവമെന്ന് ഹൈക്കോടതി. സർക്കാരിന്റെ അനാസ്ഥ പ്രോത്സാഹിപ്പിക്കാൻ ആകില്ലെന്നും കോടതി വ്യക്തമാക്കി . ഹര്‍ത്താലിനും പണിമുടക്കിനും ആഹ്വാനം ചെയ്യുന്നവർ ജീവിത ചെലവ് കണ്ടെത്താൻ ബുദ്ധിമുട്ടുന്നവരുടെ മൗലിക അവകാശം കണക്കിലെടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹരജിയിലെ ഇടക്കാല ഉത്തരവിലാണ് നിയമനിര്‍മാണം നടത്താതതിന് സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചത്. സംസ്ഥാനത്തെ സാമ്പത്തിക നഷ്ടം ഇല്ലാതാക്കാനും സാധാരണ ജനജീവിതം ഉറപ്പു വരുത്താനും സര്‍ക്കാര്‍ ഇടപെടൽ അനിവാര്യമാണ്. പ്രതിഷേധിക്കാനുള്ള മൗലികാവകാശത്തിന്റെ പേരിൽ പൊതുജനത്തിന്റെയും അംഘടിത വിഭാഗക്കാരുടേയും അന്യസംസ്ഥാന തൊഴിലാളികളുടെയും മൗലികാവകാശങ്ങൾ ലംഘിക്കപ്പെടരുത്. ഹർത്താലിനോട് അനുഭാവം കാട്ടാത്തവരുടെ സുരക്ഷയ്ക്ക് ജില്ലാ ഭരണകൂടങ്ങൾ മുൻകയ്യെടുക്കണം.

തൊഴിലെടുക്കാനും ജീവിക്കാനും ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. 1997 ൽ ബന്ദ് ഭരണഘടനാ വിരുദ്ധമായി ഹൈകോടതി പ്രഖ്യാപിച്ചിരുന്നു. ഈ വിധിയിൽ പറഞ്ഞ കാര്യങ്ങൾ ഹർത്താലുകൾക്കും ബാധകമാണ്. 2004 ൽ ആരെയും പണിമുടക്ക് നടത്താൻ നിർബന്ധിക്കരുതെന്നും നിർദേശിച്ചിരുന്നു. സമരം ചെയ്യുന്നതിന് മുമ്പ് തൊഴിലാളികൾ നോട്ടീസ് നൽകണമെന്നു ഇൻഡസ്ട്രിയിൽ ഡിസ്പ്യൂട്ട് ആക്ടിൽ പറയുന്നുണ്ട്. ഇതു പോലെയൊരു വ്യവസ്ഥ ഹർത്താലിന്റെ കാര്യത്തിലും വേണമെന്ന് വ്യക്തമാക്കിയാണ് ഹർത്താലിനും പണിമുടക്കിനും ഏഴു ദിവസം നോട്ടീസ് നൽകണമെന്ന് കോടതി നിർദേശിച്ചത്.