Kerala

സെക്രട്ടേറിയറ്റ് തീപ്പിടിത്തം: ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് പൊലീസ് റിപ്പോർട്ട്

കഴിഞ്ഞ വർഷം സെക്രട്ടറിയേറ്റിലുണ്ടായ തീപിപിടുത്തത്തിൽ പൊലീസ് അന്വേഷണം പൂർത്തിയായി. സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിൽ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് റിപ്പോർട്ട്. സംഭവത്തിൽ അട്ടിമറിയില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. കത്തിപ്പോയത് അപ്രധാന കടലാസുകളാണെന്നും പൊലീസ് സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അന്തിമ അന്വേഷണ റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു.

ഫാൻ മോട്ടോർ ചൂടായി പ്ലാസ്റ്റിക് ഉരുകി വീണാണ് തീപ്പിടുത്തം ഉണ്ടായതെന്ന് റിപ്പോർട്ട്. ശുചീകരണ തൊഴിലാളികളുടെ അശ്രദ്ധയും തീപിടുത്തത്തിന് കാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഫാനിന്റെ മോട്ടോർ ചൂടായി കവർ പ്ലാസ്റ്റിക് ഉരുകി കടലാസിൽ വീണാണ് തീപ്പിടിത്തമുണ്ടായത്. രാവിലെ 9.30നാണ് ഫാൻ ഓൺ ചെയ്തത്. അന്ന് ഓഫീസിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന് കൊവിഡ് ബാധിച്ചിരുന്നു. ഓഫീസ് അവധിയായിരുന്നു. അന്ന് ശുചീകരണ തൊഴിലാളികളെത്തി ഓഫീസ് സാനിറ്റൈസ് ചെയ്തിരുന്നു. എന്നാൽ ഇവർ തിരിച്ചു പോകുമ്പോൾ ഫാൻ ഓഫ് ചെയ്തിരുന്നില്ലെന്നും ഇതാവാം തീപ്പിടിത്തത്തിന് കാരണമെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് കേസ് വലിയ വിവാദമായിരിക്കുന്ന സമയത്താണ് സെക്രട്ടേറിയറ്റിൽ തീപ്പിടിത്തം ഉണ്ടാകുന്നത്. ഇതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിച്ച് സർക്കാർ രണ്ട് തലങ്ങളിലായി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. വിദഗ്ദ സമിതിയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു അന്വേഷണ സംഘവും പൊലീസിന്റെ പ്രത്യേക സംഘവുമാണ് അന്വേഷിച്ചത്.

വിദഗ്ദ സമിതി റിപ്പോർട്ട് നേരത്തെ തന്നെ സമർപ്പിച്ചതാണ്. തീപ്പിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നാണ് അന്ന് വിദഗ്ദ സമിതി റിപ്പോർട്ട് നൽകിയത്. തീപ്പിടിത്തത്തിന് പിന്നിൽ ഒരു അട്ടിമറിയും ഇല്ല എന്നാണ് പൊലീസ് റിപ്പോർട്ടിലും വ്യക്തമാക്കുന്നത്. തീപ്പിടിത്തത്തിന് പിന്നിൽ ഒരു തരത്തിലുള്ള ആസൂത്രണവും ഉണ്ടായിട്ടില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.