Kerala

മാസ്ക് ധരിക്കുന്നതിൽ ഇളവ് അനുവദിക്കാനാവില്ല; കൊവിഡ് നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നതിൽ ഇളവ് അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുയിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും ചിലർ മാസ്ക് ധരിക്കാത്തത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിൻ്റെ വിശദീകരണം. (pinarayi vijayan covid mask)

കൊവിഡ് ഏറെക്കുറെ നിയന്ത്രണ വിധേയമായിക്കഴിഞ്ഞു. അതിനാലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ തീരുമാനിച്ചത്. അതിനുള്ള മുന്നൊരുക്കങ്ങൾ നടക്കുകയാണ്. വിദ്യാഭ്യാസ–ആരോഗ്യമന്ത്രിമാർ ചർച്ച നടത്തി. വ്യാഴാഴ്ച ഉന്നതതല യോഗം ചേർന്ന് കരടു പദ്ധതി തയാറാക്കി മറ്റു വകുപ്പുകളുമായി ചർച്ച നടത്തും. സ്കൂളിലെത്തുന്ന കുട്ടികൾക്ക് പൂർണ സുരക്ഷ ഉറപ്പുവരുത്തും. ജില്ലാതലത്തിൽ അധ്യാപക സംഘടനകളുമായും മറ്റു സംഘടനകളുമായും ചർച്ച നടത്തി ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. വിദ്യാലയങ്ങൾക്കു സമീപമുള്ള അശാസ്ത്രീയ പാർക്കിംഗ് ഒഴിവാക്കും. വിദ്യാലയങ്ങളിൽ അനാവശ്യമായി കൂട്ടംകൂടാൻ അനുവദിക്കില്ല. സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണി കൃത്യമായി നടക്കുന്നുണ്ടോ എന്നു പരിശോധിക്കാൻ പൊലീസ് സ്റ്റേഷൻ തലത്തിൽ സൗകര്യമൊരുക്കും. കൊവിഡ് പ്രോട്ടോകോളിനെ സംബന്ധിച്ച് ആയമാർ, ഡ്രൈവർമാർ എന്നിവർക്കു പൊലീസ് പ്രത്യേക പരിശീലനം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്സിൻ രണ്ട് മാസത്തിനുള്ളിൽ തന്നെ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒന്നാം ഡോസ് വാക്സിനേഷൻ ഈ മാസം തന്നെ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിൻ്റെ വിശദീകരണം.

രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിച്ചു. ഈ മാസം തന്നെ ഒന്നാം ഡോസ് വാക്സിനേഷൻ പൂർത്തിയാക്കും. രണ്ടാം ഡോസ് അടുത്ത രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കും. മുതിർന്ന പൗരന്മാരിൽ കുറേപ്പേർ ഇനിയും വാക്സിനേഷൻ എടുത്തിട്ടില്ല. പലരും വിമുഖത കാട്ടുകയാണ്. ഇത് ഒഴിവാക്കണം. തക്ക സമയത്ത് ആശുപത്രിയിലെത്താത്തതിനാൽ മരിച്ചത് 30 ശതമാനം പേരാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 19,675 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 1,19,594 പരിശോധനകൾ നടന്നു. 142 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,594 സാമ്പിളുകളാണ് പരിശോധിച്ചത്.