Kerala

‘അന്ന് ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറിക്ക് ലഭിച്ചിരുന്നത് 7500 രൂപ, ഇപ്പോഴത്തെ പ്രസ് സെക്രട്ടറിക്ക് ലഭിക്കുന്നത് ഒരു ലക്ഷത്തിനും മുകളില്‍’

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പി.ആര്‍.ഡിയില്‍ നിന്നും സി.പി.എം മുഖ്യമന്ത്രിമാര്‍ ദേശാഭിമാനിയില്‍ നിന്നുമാണ് പ്രസ് സെക്രട്ടറിമാരെ കണ്ടെത്തുന്നതെന്നും പി.ടി ചാക്കോ വിമര്‍ശിച്ചു

നിയമന വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടുനില്‍ക്കേ ഇടതു സര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കി മുന്‍ പ്രസ് സെക്രട്ടറിയുടെ ഫേസ്ബുക്ക് കുറിപ്പ്. ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറി ആയിരുന്ന പി.ടി ചാക്കോയാണ് പണ്ട് താൻ വാങ്ങിയിരുന്ന ശമ്പളവും ഇപ്പോഴത്തെ പ്രസ് സെക്രട്ടറിമാരുടെ ശമ്പളവും സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്.

2004ഇല്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറി ആയിരുന്നപ്പോള്‍ 7538 രൂപ മാത്രമാണ് തനിക്ക് ശമ്പളമായി ലഭിച്ചിരുന്നതെന്നും ഇപ്പോഴുള്ള പ്രസ് സെക്രട്ടറിമാരുടെ ശമ്പള സ്കെയില്‍ ഒരു ലക്ഷത്തിനും മുകളിലാണെന്നുന്നും പിടി ചാക്കോ വ്യക്തമാക്കി.

സര്‍ക്കാര്‍ ജോലിയില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ ചെല്ലുന്ന പ്രസ് സെക്രട്ടറിക്ക് ഏതു തസ്തികയില്‍ നിന്നാണോ ചെല്ലുന്നത് അതിനു തത്തുല്യമായ ശമ്പളമായിരിക്കും ലഭിക്കുക. 2004ല്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായി പി.ആര്‍.ഡിയില്‍ നിന്ന് ഡെപ്യുട്ടേഷന്‍ ലഭിച്ച് എത്തിയ പി.ടി ചാക്കോക്ക് ലഭിച്ചത് 7538 രൂപ ആണ്. പക്ഷേ ദേശാഭിമാനിയില്‍ നിന്ന് സ്‌പെഷല്‍ സെക്രട്ടറിമാരായി നിയമിതരായ ഇപ്പോഴത്തെ പ്രസ് സെക്രട്ടറി/ അഡ്വൈസര്‍മാരുടെ ശമ്പള സ്‌കെയില്‍ 93000- 1,20,000 രൂപ വരെയാണ്. പേസ്ബുക്ക് കുറിപ്പിലൂടെ പിടി ചാക്കോ വ്യക്തമാക്കി.

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പി.ആര്‍.ഡിയില്‍ നിന്നും സി.പി.എം മുഖ്യമന്ത്രിമാര്‍ ദേശാഭിമാനിയില്‍ നിന്നുമാണ് പ്രസ് സെക്രട്ടറിമാരെ കണ്ടെത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. എകെ ആന്‍റണിയുടെ കാലത്ത് പി.ആര്‍.ഡിയില്‍ നിന്ന് പ്രസ് സെക്രട്ടറിയായി നിയമിതനായ ശശികുമാര്‍ വര്‍മയ്ക്കും പേരന്‍റ് ഡിപ്പാര്‍ട്ട്‌മെന്‍റിലെ സ്‌കെയിലാണ് ലഭിച്ചത്.

എന്നാല്‍ ദേശാഭിമാനിയില്‍നിന്നും വന്ന വി.എസ് അച്യുതാനന്ദന്‍റെ പ്രസ് സെക്രട്ടറിമാരായിരുന്ന കെ.ബാലകൃഷ്ണന്‍, കെ.വി സുധാകരന്‍ എന്നിവര്‍ക്ക് അഡീഷല്‍ സെക്രട്ടറിയുടെ സ്‌കെയില്‍ ലഭിച്ചപ്പോള്‍ ഇപ്പോഴുള്ളവര്‍ക്ക് അതിനും മുകളിലുള്ള സ്‌പെഷ്യല്‍ സെക്രട്ടറിയുടെ സ്‌കെയിലാണ് ലഭിക്കുന്നതെന്നും പിടി തോമസ് ചൂണ്ടിക്കാട്ടി.

പി.ടി ചാക്കോയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി/ പ്രസ് അഡൈ്വസര്‍ തുടങ്ങിയവരുടെ ശമ്പളവും പെന്‍ഷനുമൊക്കെയാണല്ലോ ഇപ്പോഴത്തെ സംസാരവിഷയം.

സര്‍ക്കാര്‍ ജോലിയില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ ചെല്ലുന്ന പ്രസ് സെക്രട്ടറിക്ക് ഏതു തസ്തികയില്‍ നിന്നാണോ ചെല്ലുന്നത് അതിനു തത്തുല്യമായിരിക്കും ശമ്പളം. 2004ല്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായി പിആര്‍ഡിയില്‍ നിന്ന് ഡെപ്യുട്ടേഷനില്‍ എത്തിയ എനിക്ക് കിട്ടിയിരുന്നത് 7538 രൂപ.

ദേശാഭിമാനിയില്‍ നിന്ന് സ്‌പെഷല്‍ സെക്രട്ടറിമാരായി നിയമിതരായ ഇപ്പോഴത്തെ പ്രസ് സെക്രട്ടറി/ അഡൈ്വസര്‍മാരുടെ ശമ്പള സ്‌കെയില്‍ 93000- 1,20,000 രൂപ.

എകെ ആന്റണിയുടെ കാലത്ത് പിആര്‍ഡിയില്‍ നിന്ന് പ്രസ് സെക്രട്ടറിയായി നിയമിതനായ ശശികുമാര്‍ വര്‍മയ്ക്കും പേരന്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ സ്‌കെയിലാണ് കിട്ടിയത്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പിആര്‍ഡിയില്‍ നിന്നും സിപിഎം മുഖ്യമന്ത്രിമാര്‍ ദേശാഭിമാനിയില്‍ നിന്നുമാണ് ആളെ കണ്ടെത്തുന്നത്.

ദേശാഭിമാനിയില്‍നിന്നും വന്ന വിഎസ് അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറിമാരായിരുന്ന കെ ബാലകൃഷ്ണന്‍, കെവി സുധാകരന്‍ എന്നിവര്‍ക്ക് അഡീഷല്‍ സെക്രട്ടറിയുടെ സ്‌കെയില്‍ ലഭിച്ചപ്പോള്‍ ഇപ്പോഴുള്ളവര്‍ക്ക് അതുക്കും മേലെയുള്ള സ്‌പെഷല്‍ സെക്രട്ടറിയുടെ സ്‌കെയില്‍ ലഭിച്ചു. ഇതാദ്യമായി 2 പ്രസ് സെക്രട്ടറിമാരും അവര്‍ക്ക് പരിവാരങ്ങളും ഉണ്ടായി.

25 പേഴ്‌സണല്‍ സ്റ്റാഫ് എന്ന മുദ്രാവാക്യവുമായി അധികാരത്തില്‍ വന്നവര്‍ അത് 30 ആക്കി. പിന്നീട് 37 ആക്കി. അധികം വന്ന പ്രസ് അഡൈ്വസര്‍, പ്രസ് സെക്രട്ടറി, പൊളിറ്റിക്കല്‍ സെക്രട്ടറി അദ്ദേഹത്തിന്റെ 4 സ്റ്റാഫ് എന്നിവരെക്കൂടി പേഴ്‌സണല്‍ സ്റ്റാഫിന്റെ ഭാഗമാക്കിയാണ് ഇപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫ് റൂള്‍ ഭേദഗതി ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഇവര്‍ക്ക് ശിഷ്ടകാലം സര്‍ക്കാര്‍ പെന്‍ഷന്‍ കിട്ടും എന്നതാണ് ഗുണം. തിരിച്ചുചെന്നാല്‍ പാര്‍ട്ടി പത്രത്തില്‍ തുടരാം.

ദേശാഭിമാനിയില്‍ നിന്ന് പ്രസ് സെക്രട്ടറിയാകണം എന്നു ഗുണപാഠം!!