Kerala

എല്‍.ഡി.എഫ് വിജയം മൃദു ഹിന്ദുത്വത്തിന്‍റെ നേട്ടമെന്ന് പ്രതിപക്ഷം

എല്‍.ഡി.എഫ് വിജയം മൃദു ഹിന്ദുത്വത്തിന്‍റെ നേട്ടമെന്ന് പ്രതിപക്ഷം നിയമസഭയില്‍. മൃദു ഹിന്ദുത്വം കൂടിയത് കൊണ്ടാണ് ഭരണപക്ഷത്ത് എം.എല്‍.എമാര്‍ കൂടിയതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വര്‍ഗീയതയുടെ ഗുണം എല്‍.ഡി.എഫിന് കിട്ടിയെന്ന് മുസ്‍ലിം ലീഗ് കുറ്റപ്പെടുത്തി. എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് വിജയം വര്‍ഗീയ സമവാക്യങ്ങളുടെ നേട്ടമെന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു. അതേസമയം ലക്ഷ ദ്വീപ് വിഷയത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പൂര്‍ണമായും അംഗീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സഭയില്‍ പറഞ്ഞു. ഇന്ത്യയിലാണ് കിരാത നിയമങ്ങൾ കൊണ്ട് വരുന്നത്. എന്തുമാകാം എന്ന ധിക്കാരമാണ്. സംഘപരിവാർ പരീക്ഷണശാലയായി ലക്ഷദ്വീപിനെ മാറ്റി. ഡ്രാക്കോണിയൻ നിയമം അറബിക്കടലിൽ എറിയണം. അഡ്മിനിസ്ട്രേറ്ററുടെ എല്ലാ ഉത്തരവുകളും റദ്ദാക്കണം. സംഘപരിവാർ രാഷ്ട്രീയത്തെ തുടക്കത്തിലേ തിരിച്ചറിയണം. പ്രമേയത്തോട് യോജിക്കുന്നുവെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

കാവി അജണ്ടകൾ അടിച്ചേൽപ്പിക്കുകയാണ് പ്രതിപക്ഷമെന്ന് സര്‍ക്കാര്‍ പ്രമേയത്തില്‍ കുറ്റപ്പെടുത്തിയതി. തെങ്ങുകളിൽ കവി കളർ പൂശുന്നതു പോലുള്ള പരിഷ്കാരങ്ങളാണ് നടക്കുന്നത്. കോർപറേറ്റ് താൽപര്യങ്ങളും അടിച്ചേൽപിക്കുന്നുവെന്നും പ്രമേയം വിമര്‍ശിച്ചു. കുറ്റകൃത്യങ്ങൾ കുറവുള്ള ലക്ഷദ്വീപിൽ ഗുണ്ടാ ആക്ട് നടപ്പാക്കുന്നു. മത്സ്യബന്ധനത്തെ തകർക്കുന്നു. മത്സ്യതൊഴിലാളികളുടെ ജീവിത രീതി ഇല്ലാതാക്കാനാണ് ശ്രമം. ഗോവധ നിരോധനമെന്ന സംഘപരിവാർ അജണ്ട പിൻവാതിലിലൂടെ നടപ്പാക്കാൻ ശ്രമം. ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേൽപ്പിക്കുകയാണ്. കേന്ദ്ര സർക്കാർ തങ്ങൾക്ക് താൽപര്യമുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നു. രണ്ട് കുട്ടികൾ കൂടുതലുള്ളവർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് തീരുമാനിക്കുന്നു.ഇത് വിചിത്രമായ നിയമമാണ്. ലക്ഷദ്വീപിന്‍റെ ആശങ്ക കേരളം പങ്ക് വെയ്ക്കുന്നു. സംഘപരിവാർ അജണ്ടയുടെ പരീക്ഷണശാലയായി ലക്ഷദ്വീപ് മാറി. അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്നും പ്രമേയം ആവശ്യപ്പെട്ടു.