India Kerala

റോഡ് ഷോയ്ക്കിടെ എ.കെ ആന്റണിയെ തടഞ്ഞ സംഭവം; ശശി തരൂര്‍ പരാതി നല്‍കി

ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എ.കെ ആന്റണി നടത്തിയ റോഡ് ഷോ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ ശശി തരൂര്‍ തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കി. എന്നാല്‍ റോഡ് ഷോ തടഞ്ഞെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് എല്‍.ഡി.എഫിന്റെ വിശദീകരണം.

പരസ്യ പ്രചാരണം അവസാനിക്കുന്ന ദിവസം തീരദേശമേഖല കേന്ദ്രീകരിച്ചായിരുന്നു ശശി തരൂരിന്റെ റോഡ് ഷോകള്‍. രാവിലെ നടന്ന റോഡ് ഷോയ്ക്ക് ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കി. വൈകുന്നേരം കോണ്‍ഗ്രസ് ദേശീയ പ്രവര്‍ത്തക സമതി അംഗം എ കെ ആന്റണി നയിച്ച റോഡ് ഷോയാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞത്. പള്ളിത്തുറയില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ വേളിയിലെത്തിയപ്പോഴായിരുന്നു സംഭവം. പൊലീസ് ഇടപെട്ടിട്ടും സംഭവം പരിഹരിക്കാതെ വന്നതോടെയാണ് എ.കെ ആന്റണിയും ശശി തരൂരും വാഹനത്തില്‍ നിന്ന് ഇറങ്ങി നടന്നത്. സംഭവത്തില്‍ പൊലീസ് മേധാവിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും ശശി തരൂര്‍ പരാതി നല്‍കി.

എന്നാല്‍ ആന്റണിയെ തടഞ്ഞെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും എല്‍. ഡി.എഫിന്റെ പ്രചരണ വാഹനങ്ങള്‍ എതിരെ വന്നപ്പോഴുണ്ടായ ഗതാതഗത തടസം മാത്രമാണുണ്ടായതെന്നുമാണ് എല്‍.ഡി.എഫിന്റെ വിശദീകരണം.