Kerala

പാചകം ചെയ്യുന്നതിനിടെ ഭാര്യയുടെ തലയ്ക്കടിച്ച ശേഷം വെട്ടിവീഴ്ത്തി; ചെങ്ങന്നൂരില്‍ 72 വയസുകാരന്‍ അറസ്റ്റില്‍

ചെങ്ങന്നൂരില്‍ എഴുപതുകാരിയായ വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മുളക്കുഴ കൊഴുവല്ലൂര്‍ തുണ്ടത്തില്‍ കിഴക്കേക്കരയിലെ 72 വയസുകാരനായ എം.റ്റി ബാബുവാണ് ചെങ്ങന്നൂര്‍ പൊലീസിന്റെ പിടിയിലായത്. വീട്ടില്‍ പാചകം ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ഭാര്യ അമ്മിണിക്ക് വെട്ടേറ്റത്. 

വീട്ടില്‍ പാചകം ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് അമ്മിണിയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത്. കേസില്‍ ബാബുവിനെ ചെങ്ങന്നൂര്‍ എസ്.ഐ . എം.സി അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം മണിക്കൂറുകള്‍ക്കകം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ മാനസിക രോഗത്തിന് സ്ഥിരം മരുന്ന് കഴിക്കുന്ന ആളാണെന്നും നാല് മാസം മുന്‍പ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും പൊലിസ് പറഞ്ഞു.

അതേസമയം ഇടത് കൈയ്ക്കും പുരികത്തിനും വെട്ടേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട അമ്മിണി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മുറിവ് ഗുരുതരമല്ല. സംഭവത്തിനിടെ അമ്മിണിയ്ക്ക് തലയ്ക്ക് അടിയുമേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ ആദ്യം ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിസിച്ചെങ്കിലും വിദഗ്ദ പരിചരണത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്കു മാറ്റുകയായിരുന്നു. ഇവരുടെ മകന്‍ നേരത്തെ മരിച്ചു പോയിരുന്നു. ഒരു മകള്‍ വിദേശത്താണ്. അമ്മിണിയും ഭര്‍ത്താവ് ബാബുവും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.