HEAD LINES Kerala

നെഹ്‌റു ട്രോഫി വള്ളം കളി: മാസങ്ങള്‍ കഴിഞ്ഞും ബോണസും സമ്മാനത്തുകയും നൽകാതെ സർക്കാർ; ക്ലബുകള്‍ സാമ്പത്തിക പ്രതിസന്ധിയില്‍

നെഹ്‌റു ട്രോഫി വള്ളം കളി കഴിഞ്ഞ് മാസങ്ങളായിട്ടും ബോണസും സമ്മാനവും നൽകാതെ സർക്കാർ. ഇതോടെ ക്ലബുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഒരു കോടി രൂപയാണ് ക്ലബുകൾക്ക് സർക്കാർ നല്‍കാനുള്ളത്. പണം ലഭിക്കാത്തതിനാൽ തുഴച്ചിലുകാര്‍ക്ക് വേതനം പോലും നൽകാൻ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ക്ലബ് ഉടമകള്‍.

കൊടുക്കാന്‍ പണമില്ലെന്നാണ് ബോട്ട് റേസ് സൊസൈറ്റി പറയുന്നത്. സര്‍ക്കാരില്‍ നിന്നുള്ള ഗ്രാന്റ് ലഭിച്ചിട്ടില്ലെന്ന് എന്‍ടിബിആര്‍(നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി പറയുന്നു.

പള്ളാതുരുത്തിയാണ് വള്ളം കളിയിൽ വിജയിച്ചത് ആവേശം നിറഞ്ഞുനിന്ന ഫൈനലില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍, യുബിസി കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍, കേരള പൊലീസ് തുഴഞ്ഞ കാട്ടില്‍ തെക്കെതില്‍ എന്നീ വള്ളങ്ങളാണ് മാറ്റുരച്ചത്. പള്ളാത്തുരത്തിയുടെ തുടര്‍ച്ചയായ നാലാം വിജയമാണിത്.

വിനോദ് പവിത്രനാണ് പരിശീലകന്‍. അലന്‍ മൂന്നുതെക്കല്‍ ക്യാപ്റ്റനും മനോജ് പത്തുതെങ്ങുങ്കല്‍ ലീഡിങ് ക്യാപ്റ്റനുമാണ്. വി ജയപ്രസാദ് (പ്രസിഡന്റ്), എ സുനീര്‍ (സെക്രട്ടറി) എന്നിവരാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ സാരഥികള്‍. പള്ളാത്തുരുത്തി ക്ലബ്ബിന്റെ(പിബിസി) നാല് വിജയങ്ങളും നാല് ചുണ്ടനില്‍. പായിപ്പാട്, നടുഭാഗം, മഹാദേവികാട് കാട്ടില്‍ തെക്കേത് ചുണ്ടരുകളിലാണ് കഴിഞ്ഞ മൂന്നു വിജയം.