Kerala

മരംമുറിക്കൽ കേസ് ; റവന്യു ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു

മരം മുറിക്കലുമായി ബന്ധപ്പെട്ട കേസിൽ സെക്രട്ടറിയറ്റിലെ റവന്യു ഉദ്യോഗസ്ഥരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. മരം മുറിക്കലുമായി ബന്ധപ്പെട്ട ഫയൽ കൈകാര്യം ചെയ്ത റവന്യു ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ജോയിന്റ് സെക്രട്ടറി ഗിരിജ, വിവരാവകാശ പ്രകാരം രേഖകൾ നൽകിയ അണ്ടർ സെക്രട്ടറി ശാലിനി, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് സ്മിത ,ഗംഗ എന്നിവരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

നേരത്തെ മരംമുറി ഫയൽ വിവരാവകാശ നിയമ പ്രകാരം നൽകിയ അണ്ടർ സെക്രട്ടറി ഒ ജി ശാലിനിയെ സെക്രട്ടറിയേറ്റിനു പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു. അവധിയിൽ ഉള്ള ശാലിനിയെ ഹയർ സെക്കണ്ടറി വകുപ്പിലേക്കാണ് മാറ്റിയത്. മരംമുറി വിഷയത്തിലെ രേഖകൾ വിവരാവകാശ നിയമപ്രകാരം നൽകിയതിന് പിന്നാലെ ഉന്നത ഉദ്യോ​ഗസ്ഥരുടെ നി‍ദേശ പ്രകാരം ശാലിനി അവധിയിൽ പ്രവേശിച്ചിരുന്നു. ഇവർക്ക് നൽകിയ ​ഗുഡ് സർവീസ് എൻട്രിയും കഴിഞ്ഞ ദിവസം സർക്കാർ തിരിച്ചെടുത്തു. ആഭ്യന്തര അന്വേഷണത്തിൽ ശാലിനി നടത്തിയിട്ടുള്ള പ്രവർത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഗുഡ് സർവീസ് എൻട്രി പിൻവലിക്കുന്നുവെന്നാണ് ‌റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി എ.ജയതിലക് ഇറക്കിയ ഉത്തരവിൽ പറയുന്നത്. ഇതിന് പിന്നാലെയാണ് ശാലിനിയെ സെക്രട്ടറിയറ്റിന് പുറത്തേക്ക് സ്ഥലംമാറ്റിയത്.