Kerala

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് തടയണം; മുഹമ്മദ് ഫൈസലിന്റെ ഹർജി ഇന്ന് സുപ്രിംകോടതിയിൽ

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന മുഹമ്മദ് ഫൈസലിന്റെ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും . വധ ശ്രമക്കേസിൽ മുഹമ്മദ് ഫൈസൽ ശിക്ഷിക്കപ്പെട്ടതിനാൽ ലക്ഷദ്വീപ് ലോക്സഭാംഗത്വം റദ്ദായതോടെയാണ് തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചിരുന്നു.

അതിവേഗതയിൽ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച നടപടിയിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അപ്പീൽ ഹൈക്കോടതി പരിഗണിച്ചു കൊണ്ടിരിക്കവെയാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തെരെഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകരുതെന്ന് ചൂണ്ടിക്കാട്ടി ഫൈസലിന്റെ അഭിഭാഷകൻ ശശി പ്രഭു തെരെഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിട്ടുണ്ട് . ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതോടെ എംപി സ്ഥാനത്തിന് ഫൈസൽ അർഹനാണെന്ന് വ്യക്തമാക്കിയാണ് കത്ത്.

കവരത്തി കോടതിയുടെ ശിക്ഷ പുറത്ത് വന്നു ഏഴാം ദിവസം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തെരെഞ്ഞെടുപ്പ് കമ്മീഷൻ നടപടി ചോദ്യം ചെയ്താണ് മുഹമ്മദ് ഫൈസൽ സുപ്രിംകോടതിയിൽ എത്തിയത് . കഴിഞ്ഞ 11 നാണ് ശിക്ഷ വിധിച്ചത് . 2 വർഷത്തിന് മേലെ തടവ് ശിക്ഷ ലഭിച്ചാൽ ഉടനടി സഭയിലെ അംഗത്വം റദ്ദാകുമെന്ന സുപ്രിംകോടതി വിധി കൂടി അനുസരിച്ച് ലോക് സഭ സെക്രട്ടറിയേറ്റ് ഫൈസലിനെ പുറത്താക്കുകയായിരുന്നു.