Kerala

അട്ടപ്പാടി മധു കൊലക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം; മുഖ്യമന്ത്രിക്ക് കത്തയച്ച് വി.എം.സുധീരന്‍

അട്ടപ്പാടി മധു കൊലക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടര്‍ച്ചയാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ കത്തയച്ചു.

ഭരണസംവിധാനത്തെയും നിയമവ്യവസ്ഥയേയും നോക്കുകുത്തിയാക്കിയും ജനങ്ങളുടെ മുന്നില്‍ പരിഹാസ്യമാക്കിയുമാണ് സാക്ഷികളുടെ കൂറുമാറ്റം. നേരത്തേനല്‍കിയ മൊഴികള്‍ക്ക് വിരുദ്ധമായി കൂറുമാറിയ സാക്ഷികള്‍ നടത്തിയ മൊഴിമാറ്റത്തിന്റെ പിന്നില്‍ കുറ്റവാളികളെ രക്ഷിക്കാന്‍ വേണ്ടിയുള്ള ഗൂഢസംഘത്തിന്റെ പ്രവര്‍ത്തനങ്ങളാണുള്ളതെന്നത് വളരെ വ്യക്തമാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ആദിവാസി ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താന്‍ ബാധ്യസ്ഥമായ ഭരണകൂടം ഇതിനെല്ലാം മൂകസാക്ഷിയായി നിഷ്‌ക്രിയമായ നിലയില്‍ കേവലം കാഴ്ചക്കാരായി മാറുന്ന സാഹചര്യം ജനാധിപത്യ കേരളത്തിന് തീര്‍ത്തും അപമാനകരമാണ്. ഇനിയെങ്കിലും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നേരിട്ട് അടിയന്തിരമായി ഇടപെടാനും ഈ കൂട്ട കൂറുമാറ്റത്തെക്കുറിച്ച് കൃത്യമായി അന്വേഷണം നടത്താനും കൂറുമാറ്റം നടത്തിയവര്‍ക്കും അതിന് വഴിയൊരുക്കുന്നനിലയില്‍ അവിഹിത സ്വാധീനവും കടുത്ത സമ്മര്‍ദ്ദവും ചെലുത്തിയവര്‍ക്കുമെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാനും തയാറാവണമെന്നും വി.എം.സുധീരന്‍ ആവശ്യപ്പെട്ടു.

കേസില്‍ നിയമവ്യവസ്ഥയുടെയും സര്‍ക്കാരിന്റെയും വിശ്വാസ്യത തന്നെ ചോദ്യംചെയ്യപ്പെടുന്ന സാഹചര്യമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. അതിന്റെ അതീവ ഗൗരവസ്വഭാവം കണക്കിലെടുത്തുകൊണ്ട് നിയമവിദഗ്ധരും മറ്റു ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് അനുയോജ്യമായ നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ ഇനിയും കാലതാമസമുണ്ടായാല്‍ അത് മാപ്പര്‍ഹിക്കാത്ത ഗുരുതര വീഴ്ചയായിട്ടാണ് ഏവരും നോക്കിക്കാണുകയെന്നും അദ്ദേഹം പറഞ്ഞു.