Kerala

സർക്കാരിനെതിരെ ഇടയലേഖനം വായിച്ചു

കൊല്ലം ലത്തീൻ രൂപതയുടെ കീഴിലുള്ള പള്ളികളിൽ സർക്കാരിനെതിരെ ഇടയലേഖനം വായിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനമാണ് കൊല്ലം ലത്തീൻ രൂപതയുടെ ഇടയ ലേഖനത്തിലുള്ളത്. മത്സ്യബന്ധന മേഖലയെ ഇല്ലായ്മ ചെയ്യാനും കുത്തകകൾക്ക് വിൽക്കാനുമുള്ള ശ്രമം നടക്കുന്നുവെന്നാണ് ഇടയലേഖനത്തിലെ പരാമർശം.

മത്സ്യമേഖലയെ തകർക്കാനാണ് ഇരു സർക്കാരുകളുടെയും ശ്രമമെന്ന് ഇടയലേഖനത്തിൽ പറയുന്നു. ഇ.എം.സി.സി കരാർ പിൻവലിക്കപ്പെട്ടത് ശക്തമായ എതിർപ്പിനെ തുടർന്ന് മാത്രമാണ്. കോർപ്പറേറ്റുകൾക്കും സ്വകാര്യ കുത്തകകൾക്കും മേൽക്കൈ നൽകി നിലവിലുള്ള മത്സ്യമേഖലയെ തകർക്കാനുള്ള നിയമനിർമ്മാണം ഇതിനോടകം നടന്നു കഴിഞ്ഞുവെന്നും ഇടയലേഖനത്തിൽ പരാമർശമുണ്ട്. ടൂറിസത്തിൻ്റെയും വികസനത്തിൻ്റേയും പേര് പറഞ്ഞു പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലകളെ തകർത്തെറിയാനാണ് സർക്കാർ ശ്രമിക്കുന്നത്.

അത്തരം നയങ്ങളും തീരുമാനങ്ങളും ഏതു സർക്കാർ കൈക്കൊണ്ടാലും എതിർക്കപ്പെടേണ്ടതാണ്. മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി ഉണ്ടായിരുന്ന ഭവന നിർമ്മാണ പദ്ധതി ലൈഫ് മിഷനിൽ കൂട്ടിച്ചേർത്ത് ആനുകൂല്യങ്ങൾ ഇല്ലാതാക്കിയതായും ഇടയ ലേഖനത്തിൽ ആക്ഷേപമുണ്ട്. വന വാസികൾക്ക് വന അവകാശമുള്ളതുപോലെ കടലിൻ്റെ മക്കൾക്ക് കടൽ അവകാശം വേണം. കേരളത്തിൻറെ സൈന്യത്തെ മുക്കിക്കൊല്ലുന്ന നയങ്ങൾക്കും നിയമങ്ങൾക്കും ഭരണവർഗ്ഗം കൂട്ടുനിൽക്കുന്നുവെന്നും ഇടയലേഖനം പറയുന്നു.

ബ്ലൂ എക്കോണമി എന്ന പേരിൽ കടലിൽ ധാതുവിഭവങ്ങൾ കണ്ടെത്തുന്നതിനുള്ള ഖനനാനുമതി നൽകിയതിനാണ് കേന്ദ്ര സർക്കാരിനെതിരെയുള്ള വിമർശനം മത്സ്യത്തൊഴിലാളികളെ തകർക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുന്നത് നിലനിൽപ്പിൻ്റെ പ്രശ്നമാണെന്നും ഇടയലേഖനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ രൂപത രംഗത്ത് എത്തിയിരിക്കുന്നത്.