Kerala

കെഎസ്ആർടിസി സ്വിഫ്റ്റ് രൂപീകരണത്തിനെതിരായ ഹർജികൾ ഹൈക്കോടതി തള്ളി; വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഗതാഗതമന്ത്രി

കെഎസ്ആർടിസി സ്വിഫ്റ്റ് രൂപീകരണത്തിനെതിരായ ഹർജികൾ ഹൈക്കോടതി തള്ളി. ജസ്റ്റിസ് അമിത് റാവലിന്റെ ബെഞ്ചാണ് ഹർജികൾ തള്ളിയത്. കോൺഗ്രസ് , ബി ജെ പി അനുകൂല യൂണിയനുകളാണ് കെ സ്വിഫ്റ്റ് രൂപീകരണം നിയമപരമല്ലെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചിരുന്നത്. പ്രതിപക്ഷ യൂണിയനുകൾ സമർപ്പിച്ച 8 ഹർജികളും തള്ളിയ കോടതി കെ സ്വിഫ്റ്റ് രൂപീകരണ തീരുമാനം ശരിവച്ചു. സർക്കാരിൻ്റെ നയപരമായ തീരുമാനത്തിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

കെ എസ് ആർ ടി സി യെ ലാഭത്തിലാക്കുന്നതിനായി ഉചിതമായ നടപടികൾ സ്വീകരിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. അതേസമയം, കെ സ്വിഫ്റ്റ് കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.കെ.എസ്.ആർ.ടി.സിയുടെ നിലനിൽപിന് സ്വിഫ്റ്റ് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ സ്വിഫ്റ്റ് സ്വതന്ത്ര കമ്പനിയാണ്. 10 വർഷത്തേക്കുള്ള താത്കാലിക കമ്പനിയാണ് കെ സ്വിഫ്റ്റെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു നിയമസഭയിൽ പറഞ്ഞു. ചോദ്യോത്തര വേളയിലാണ് മന്ത്രി രേഖാമൂലം മറുപടി നൽകിയത്.സ്വിഫ്റ്റ് വരുമാനം എത്തുന്നത് കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ ആണെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.