India Kerala

കെ.എസ്.ഇ.ബി സമരം: ഒത്തുതീര്‍പ്പിനുള്ള ഫോര്‍മുലയായെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

കെഎസ്ഇബി സമരം തീര്‍ക്കാനുള്ള ഫോര്‍മുലയായെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ചെയര്‍മാനെതിരായ ജീവനക്കാരുടെ സമരം ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. സമരക്കാര്‍ ഉന്നയിക്കുന്ന എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും താന്‍ ആരുടേയും പക്ഷത്തല്ല ജനങ്ങള്‍ക്കൊപ്പമാണെന്നും വൈദ്യുതി മന്ത്രി പറഞ്ഞു. ജീവനക്കാരുടെ സംഘടനകളുമായി നാളെ ചര്‍ച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ജീവനക്കാര്‍ക്ക് ചില ആശങ്കകളുണ്ടെന്നും അത് പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടത്തുമെന്നും ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ വ്യക്തമാക്കി. ബി അശോകിനെ കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും മാറ്റാന്‍ ആലോചനയില്ലെന്നും അദ്ദേഹം അറിയിച്ചു. ഇടത് ട്രേഡ് യൂണിയനുകള്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിലാണ് പ്രശ്‌നപരിഹാരത്തിന് രാഷ്ട്രീയ ചര്‍ച്ച വിളിച്ചുചേര്‍ത്തത്. കെ.എസ്.ഇ.ബി ആസ്ഥാനത്ത് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്ന എസ്.ഐ.എസ്.എഫുകാരെ പിന്‍വലിക്കാച്ചുകൊണ്ടുള്ള ഒരു സമവായ ഫോര്‍മുലയിലേക്കാണ് ഇന്ന് നടന്ന രാഷ്ട്രീയ ചര്‍ച്ച എത്തിച്ചേര്‍ന്നത്.

ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ വിളിച്ച ചര്‍ച്ചയില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, സി.ഐ.ടി.യു നേതാവ് എളമരം കരീം തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ചെയര്‍മാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പ്രതിപക്ഷം ഏറ്റെടുത്ത പശ്ചാത്തലത്തിലാണ് ചര്‍ച്ച നടന്നത്.

കെ.എസ്.ഇ.ബി ചെയര്‍മാന്‍ ഡോ ബി അശോക് അധികാര ദുര്‍വിനിയോഗം നടത്തി ബോര്‍ഡിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് ഇടതുയൂണിയന്‍ ആരോപിക്കുന്നത്. എന്നാല്‍ എം എം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് കോടികളുടെ അഴിമതിക്ക് ഇടതു യൂണിയനുകള്‍ കൂട്ടുനിന്നെന്നാണ് ചെയര്‍മാന്റെ ആരോപണം. ചെയര്‍മാന്റെ ആരോപണങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുത്തതോടെയാണ് രാഷ്ട്രീയ വിവാദം കനക്കുന്നത്.