Kerala

കേരളത്തില്‍ 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്

സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 50 പേര്‍ വിദേശത്തുനിന്ന് എത്തിയവര്‍. 48 മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പത്തുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. 22 പേര്‍ രോഗമുക്തരായി. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നക്കത്തിലേക്ക് കടന്ന ദിവസമാണ് ഇന്നെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. സ്ഥിതി രൂക്ഷമാകുന്നുവെന്നാണ് ഇത് കാണിക്കുന്നത്.

തിരുവനന്തപുരം 5, കൊല്ലം 2, പത്തനംതിട്ട 11, ആലപ്പുഴ 5, കോട്ടയം 1, ഇടുക്കി 3, എറണാകുളം 10, തൃശൂർ 8, പാലക്കാട് 40, മലപ്പുറം 18, വയനാട് 3, കോഴിക്കോട് 4, കാസർകോട് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോസിറ്റീവ് കേസുകള്‍.

പുതുതായി ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ മഹാരാഷ്ട്രയില്‍നിന്ന് എത്തിയ 25 പേരും തമിഴ്‌നാട്ടില്‍നിന്ന് എത്തിയ പത്തുപേരും, കര്‍ണാടകത്തില്‍നിന്ന് എത്തിയ മൂന്നുപേരും, യു.പി ഹരിയാണ, ലക്ഷ്വദ്വീപ് എന്നിവിടങ്ങളില്‍നിന്ന് എത്തിയ ഓരോരുത്തരും, ഡല്‍ഹിയില്‍നിന്ന് എത്തിയ നാലുപേരും ആന്ധ്രാപ്രദേശില്‍നിന്ന് എത്തിയ മൂന്നുപേരും ഉള്‍പ്പെടുന്നു. 1697 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 973 പേര്‍ ചികിത്സയിലുണ്ട്. 1,77,106 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 1545 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്.

സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 128 ആയി. വയനാട് – മൂന്നും കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒന്നു വീതവുമാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍.

ആന്റിബോ‍ഡി ടെസ്റ്റുകൾ വ്യാപകമായി ആരംഭിക്കുകയാണ്. ഐസിഎംആർ വഴി 14,000 കിറ്റ് ലഭിച്ചു. 10,000 വിവിധ ജില്ലകൾക്ക് നൽകി. 40,000 കിറ്റുകൾ മൂന്ന് ദിവസം കൊണ്ട് കിട്ടും എന്ന് അറിയിപ്പുണ്ട്. ഒരാഴ്ച 15,000 വരെ ആന്റിബോഡി നടത്താൻ ഉദ്ദേശിക്കുന്നു. സമൂഹ വ്യാപനം ഉണ്ടോ എന്നു നിരീക്ഷിക്കാനാണിത്. ആന്റിബോഡി ടെസ്റ്റ് പോസിറ്റീവ് ആയാൽ പിസിആർ ടെസ്റ്റ് നടത്തും. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നുമായി 17,7033 പേരാണ് ഇതുവരെ എത്തിയത്. ഇതിൽ 30,363 പേർ വിദേശത്തുനിന്ന് എത്തിയതാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് 14,6670 പേർ വന്നു. ഇതിൽ 93,783 പേർ തീവ്രരോഗവ്യാപന മേഖലകളിൽനിന്ന് വന്നതാണ്. അതായത് 63 ശതമാനം പേർ. റോഡ് വഴി 79 ശതമാനം പേരും റെയിൽ വഴി 10.8 ശതമാനം ആളുകളും എത്തി.

വിമാനം വഴി 9.49 ശതമാനം. മറ്റ് സംസ്ഥാനങ്ങളില്‍ 37 ശതമാനം പേരും തമിഴ്‌നാട്ടില്‍നിന്നാണ്. കര്‍ണാടക 26.9 ശതമാനം. മഹാരാഷ്ട്ര 14 ശതമാനം. വിദേശത്തുനിന്ന് യുഎഇയില്‍നിന്നാണ് കൂടുതല്‍ പേര്‍ എത്തിയത്. 47.8 ശതമാനം. ഒമാന്‍ 11.6 ശതമാനം. കുവൈത്ത് 7.6 ശതമാനം. വന്നവരില്‍ 680 പേര്‍ക്കാണ് ഇന്നു വരെ രോഗബാധ സ്ഥിരീകരിച്ചത്. 343 പേര്‍ വിദേശത്തുനിന്നും 337 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തി. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവരില്‍ മഹാരാഷ്ട്രയില്‍ നിന്ന് എത്തിയവര്‍ക്കാണ് കൂടുതല്‍ രോഗബാധ, 196. ഇന്ന് സംസ്ഥാനത്ത് പുതിയ രോഗികള്‍ ഇതുവരെയുള്ളതില്‍ ഏറ്റവും വര്‍ധിച്ച ദിനമാണ്.