HEAD LINES India Kerala

കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച; തിരുവനന്തപുരത്ത് നാളെ പൊതുദര്‍ശനം; ഭൗതികശരീരം വിലാപയാത്രയായി നാളെ കോട്ടയത്തേക്ക് കൊണ്ടുപോകും

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്‌കാരം മറ്റന്നാള്‍. കാനം രാജേന്ദ്രന്റെ ഭൗതികശരീരം നാളെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിക്കും. 8.30ന് ജഗതിയിലെ വീട്ടില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് 2 മണി വരെ പട്ടത്തെ എഐടിയുസി ഓഫിസില്‍ പൊതുദര്‍ശനം ന
ക്കും. 2 മണിയ്ക്ക് കോട്ടയത്തേക്ക് വിലാപയാത്രയായി ഭൗതിക ശരീരം കൊണ്ടുപോകും. കോട്ടയത്തെ സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിലും പൊതുദര്‍ശനം നടത്തും. സംസ്‌കാരം മറ്റന്നാള്‍ രാവിലെ 11 മണിക്ക് കോട്ടയം വാഴൂരിലെ വീട്ടില്‍ നടക്കും.ഇന്ന് വൈകീട്ടോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വച്ച് കാനത്തിന്റെ അന്ത്യം. രോഗബാധിതനായി കുറച്ചുനാളായി ആശുപത്രിയിലായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന് തുടര്‍ന്ന് കാല്‍പാദം മുറിച്ച് മാറ്റേണ്ടി വന്നിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ശ്വാസതടസം നേരിടുകയും ഹൃദയാഘാതം സംഭവിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. കോട്ടയം വാഴൂര്‍ സ്വദേശിയാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ചുമതലയില്‍ നിന്നും മൂന്നുമാസത്തെ അവധിക്ക് അപേക്ഷ നല്‍കിയിരിക്കെയാണ് അന്ത്യം.2015 മുതല്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയാണ്.

52 വര്‍ഷം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു. രണ്ട് തവണ വാഴൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് എംഎല്‍എ ആയിട്ടുണ്ട്. 1982ലും 1987ലുമാണ് കാനം നിയമസഭയിലെത്തിയത്. മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായി.

വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എഐവൈഎഫില്‍ നിന്നായിരുന്നു കാനം രാജേന്ദ്രന്റെ തുടക്കം. തന്റെ പത്തൊന്‍പതാം വയസില്‍ കാനം എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി. പിന്നീട് എഐടിയുസിയില്‍ സജീവമായി പ്രവര്‍ത്തിക്കുകയും തൊഴിലാളി പ്രസ്ഥാനത്തിലെ പ്രവര്‍ത്തന മികവിലൂടെ ജനശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴും ഇടതുപക്ഷമുന്നണിയ്ക്കുള്ളിലെ പ്രധാന തിരുത്തല്‍ ശക്തിയായി കാനം പ്രവര്‍ത്തിച്ചുവരികയായിരുന്നു.