Kerala

കൊല്ലം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മൃതദേഹം മാറി നൽകി; രണ്ട് പേർക്ക് സസ്‌പെൻഷൻ

കൊല്ലം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മൃതദേഹം മാറി നൽകി. കടയ്ക്കൽ വാച്ചിക്കോണം സ്വദേശി വാമദേവന്റെ മൃതദേഹത്തിന് പകരം വീട്ടുകാർക്ക് നൽകിയത് രാജേന്ദ്രൻ നീലകണ്ഠൻ എന്നയാളുടെ മൃതദേഹം. മൃതദേഹം മാറി പോയെന്ന് സ്ഥിരീകരിച്ച് ആശുപത്രി സൂപ്രണ്ട്. സംഭവത്തിൽ രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ.

കൊല്ലം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലാണ് മൃതദേഹം മാറി നൽകി. കടയ്ക്കൽ വാച്ചിക്കോണം സ്വദേശി 68 വയസുള്ള വാമദേവന്റെ മൃതദേഹത്തിന് പകരം ബന്ധുക്കൾക്ക് നൽകിയത് രാജേന്ദ്രൻ നീലകണ്ഠൻ എന്നയാളുടെ മൃതദേഹമാണ്. വീട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കൾ അന്ത്യകർമ്മങ്ങൾക്കായി പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ് മൃതദേഹം മാറിയ വിവരം മനസിലാക്കുന്നത്. ഉടൻ ആശുപത്രിയിൽ തിരിച്ചെത്തിച്ച് എത്തിക്കുകയായിരുന്നു. മൃതദേഹം നൽകിയതിൽ ആശുപത്രി ജീവനക്കാർക്ക് ജാഗ്രത കുറവ് ഉണ്ടായെന്ന് ബന്ധുക്കൾ ആരോപിച്ചു.

എന്നാൽ ജീവനക്കാർ മൃതദേഹം ബന്ധുക്കളെ കാണിച്ച് ഉറപ്പാക്കിയതിന് ശേഷമാണ് വിട്ടു നൽകിയതെന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രി സുപ്രണ്ട് ധനുജ പറഞ്ഞു.

സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ആരോഗ്യ വകുപ്പ് രണ്ട് ജീവനക്കാരെ സസ്‌പെൻറ് ചെയ്തു.ഗ്രേഡ് 2 ജീവനക്കാരി രഞ്ജിനി, സ്റ്റാഫ് നേഴ്‌സ് ഉമ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. എന്നാൽ വെന്റിലേറ്ററിൽ ഏറെ നാൾ ചികിൽസയിൽ കഴിഞ്ഞിരുന്ന വാമദേവന്റെ മൃതദേഹം ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ ബന്ധുക്കൾക്ക് കഴിയാതെ വന്നതാണ് പ്രശ്‌നങ്ങൾക്കിടയാക്കിയതെന്നാണ് ജീവനക്കാരുടെ വാദം.