Kerala

ലോര്‍ഡ്സ് ടെസ്റ്റില്‍ ഇന്ത്യ 364ന് പുറത്ത്; ജെയിംസ് ആൻഡേഴ്സന് അഞ്ച് വിക്കറ്റ്

ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 364 റണ്‍സിന് പുറത്ത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെന്ന ശക്തമായ നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ അവസാന ഏഴ് വിക്കറ്റില്‍ 88 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസർ ജെയിംസ് ആൻഡേഴ്സൺ ആണ് ഇനിയയെ എറിഞ്ഞിട്ടത്. 29 ഓവറിൽ 62 റൺസ് വിട്ടുകൊടുത്താൻ ആൻഡേഴ്സൺ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. 40 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും 37 റണ്‍സെടുത്ത റിഷഭ് പന്തുമാണ് രണ്ടാം ദിനം ഇന്ത്യയെ 350 കടക്കാന്‍ സഹായിച്ചത്.

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 276 റൺസുമായി രണ്ടാം ദിന ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ആറു റൺസ് എടുക്കുമ്പോഴേക്കും രണ്ട് വിക്കറ്റ് കൂടി നഷ്ടമായിരുന്നു. ഓപ്പണർ കെ.എൽ. രാഹുൽ, വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ എന്നിവരാണ് പുറത്തായത്. രാഹുലിനെ ഒലി റോബിൻസനും രഹാനെയെ ജെയിംസ് ആൻഡേഴ്സനും പുറത്താക്കി.

രണ്ടാം ദിനം ആദ്യ ഓവറിൽ തന്നെ ഇന്ത്യക്ക് തിരിച്ചടി നേരിട്ടു. 127 റൺസുമായി ക്രീസിലുണ്ടായിരുന്ന കെ എൽ രാഹുൽ റോബിൻസൺ എറിഞ്ഞ രണ്ടാം ദിനത്തിലെ ആദ്യ പന്തിൽ രണ്ട് റൺസെടുത്തെങ്കിലും രണ്ടാം പന്തിൽ കവറിൽ സിബ്ലിക്ക് അനായാസ ക്യാച്ച് നൽകി മടങ്ങി. 129 റൺസായിരുന്നു രാഹുലിൻറെ സംഭാവന. നിലയുറപ്പിച്ച രാഹുൽ മടങ്ങിയതോടെ ഇന്ത്യ പതറി.

രണ്ടാം ദിനത്തിലെ രണ്ടാം ഓവറിലും ഇന്ത്യക്ക് തിരിച്ചടിയേറ്റു. ജെയിംസ് ആൻഡേഴ്സൺ ആദ്യ പന്തിൽ തന്നെ വിക്കറ്റെടുത്തു. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തിൽ ബാറ്റുവെച്ച രഹാനെ രണ്ടാം ദിനം നേരിട്ട ആദ്യ പന്തിൽ പുറത്തായി. 23 പന്തിൽ ഒരു റണ്ണായിരുന്നു ഇന്ത്യൻ വൈസ് ക്യാപ്റ്റൻറെ സംഭാവന.

276-ൽ നിന്ന് ഇന്ത്യ 282-5ലേക്ക് കൂപ്പുകുത്തിയെങ്കിലും റിഷഭ് പന്തും രവീന്ദ്ര ജഡേജയും ചേർന്ന് വിക്കറ്റ് വീഴ്ചക്ക് കടിഞ്ഞാണിട്ട് കുറച്ചുനേരം പിടിച്ചുനിന്നു. സ്കോർ 327ൽ നിൽക്കെ പന്തിനെ മടക്കി മാർക്ക് വുഡ് ഇന്ത്യക്ക് അടുത്ത പ്രഹരമേൽപ്പിച്ചു. 58 പന്തിൽ 37 റൺസായിരുന്നു പന്തിൻറെ സംഭാവന. പന്ത് പുറത്തായതിന് പിന്നാലെ മൊയീൻ അലി എറിഞ്ഞ അടുത്ത ഓവറിൽ ഷമിയും വീണതോടെ ഇന്ത്യ വീമ്ടും കൂട്ടത്തകർച്ച മുന്നിൽ കണ്ടു. എന്നാൽ ജഡേജയും ഇഷാന്തും ചേർന്ന് ഇന്ത്യയെ ല‍്ചിന് പിരിയുമ്പോൾ 347ൽ എത്തിച്ചു.

ലഞ്ചിനുശേഷം ഇഷാന്ത് ശർമയെയും ജസ്പ്രീത് ബുമ്രയെയും മടക്കി ആൻഡേഴ്സൺ ഇന്ത്യക്ക് ഇരട്ടപ്രഹരമേൽപ്പിച്ചപ്പോൾ അവസാന വിക്കറ്റിൽ വമ്പനടിക്ക് മുതിർന്ന ജഡേജയെ മാർക്ക് വുഡിൻറെ പന്തിൽ ആൻഡേഴ്സൺ പിടികൂടി. ഇംഗ്ലണ്ടിനായി ആൻഡേഴ്സൺ അഞ്ചും റോബിൻസണും മാർക്ക് വുഡും രണ്ടും മൊയീൻ അലി ഓരു വിക്കറ്റും വീഴ്ത്തി.