Kerala

പട്ടാമ്പി ഹർഷാദ് കൊലപാതകം; പ്രതി ഹക്കീമിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് ഇന്ന് അപേക്ഷ സമർപ്പിക്കും

പട്ടാമ്പി കൊപ്പം ഹർഷാദ് കൊലപാതകത്തിൽ പ്രതി ഹക്കീമിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. പട്ടാമ്പി കോടതിയിൽ കൊപ്പം പൊലീസാണ് അപേക്ഷ സമർപ്പിക്കുക. അതേസമയം, മരിച്ച ഹർഷാദിൻ്റെ കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് കാണിച്ച് ഹർഷാദിൻ്റെ പിതാവ് പൊലീസിൽ പരാതി നൽകി.

കസ്റ്റഡിൽ ലഭിച്ച ശേഷം പ്രതിയിൽ നിന്ന് കൂടുതൽ കാര്യങ്ങൾ ചോദിച്ച് അറിയും. കൂടാതെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പും നടത്തും. കൊലപാതകത്തിൽ കൂട്ടുപ്രതികൾ ഉണ്ടോ എന്ന കാര്യമാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഹക്കീമിനൊപ്പം ഹർഷാദുമായി ആശുപ്രതിയിൽ എത്തിയ സുഹൃത്തുക്കൾ പൊലീസിൻ്റെ നിരീക്ഷത്തിലാണ്.

അതേസമയം, ഹർഷാദിൻ്റെ ബന്ധുക്കളുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തിയേക്കും. ബന്ധുക്കളുടെ അഭ്യർത്ഥന മാനിച്ച് സ്റ്റേഷനിൽ എത്തിയാകും മാതാപിതാക്കൾ മൊഴി നൽകുക. സംഭവം നടക്കുന്ന സമയം പ്രതി ഹക്കീം ലഹരിയിലായിരുന്നു എന്നാണ് പൊലീസിൻ്റെ പ്രാധമിക നിഗമനം. ഇതിൻ്റെ പരിശോധനാ ഫലം വരേണ്ടതുണ്ട്. കൂടാതെ ഹക്കീമിൻ്റെയും ,ഹർഷദിൻ്റയും ഫോൺ രേഖകളും പൊലീസ് അന്വേഷിച്ച് വരികയാണ്. അതിനിടെ കേസിൽ ഒന്നിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും ഇവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കാണിച്ച് ഹർഷാദിൻ്റെ പിതാവ് കൊപ്പം പൊലീസിൽ പരാതി നൽകി.

നായയ്ക്ക് ഭക്ഷണം കൊടുക്കാൻ വൈകിയെന്ന് ആരോപിച്ചായിരുന്നു മർദനം. നായയുടെ കഴുത്തിലെ ബെൽറ്റ് കൊണ്ടും മരക്കഷ്ണം കൊണ്ടും ഹക്കിം ഹർഷാദിനെ മർദിച്ചു. ക്രൂരമർദനമേറ്റ് നിലത്ത് വീണ ഹർഷാദിനെ ഹക്കിം ചവിട്ടിയതോടെ വാരിയെല്ലുകൾ തകർന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് നിഗമനം. ഹർഷാദിന്റെ ശരീരത്തിൽ അടിയേറ്റതിന്റെ നൂറോളം പാടുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്മാർട്ടം റിപ്പോർട്ടിലുണ്ട്. ഹക്കിം നിരവധി തവണ അർഷദിനെ ക്രൂരമായി മർദിക്കാറുണ്ടായിരുന്നെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

പ്രതി ഹക്കിമിനെയും കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഹർഷാദിനെ മർദിക്കാൻ ഉപയോഗിച്ച ബെൽറ്റ് മരക്കഷ്ണം എന്നിവ പൊലീസ് കണ്ടെടുത്തു.