HEAD LINES Kerala

‘പിണറായി സർക്കാരിന്റെ തമസ്കരണത്തിനെതിരെയുള്ള വിധി; ജയിൽവാസം നീതി നിഷേധത്തോടുള്ള പോരാട്ടം’: ​ഗ്രോ വാസു

പിണറായി സർക്കാരിന്റെ തമസ്കരണത്തിനെതിരെയുള്ള വിധിയാണിതെന്ന് ഗ്രോ വാസു.45 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ​ഗ്രോ വാസുവിന് മോചനം ലഭിച്ചത്. ജയിലിന് മുന്നിൽ മനുഷ്യാവകാശ പ്രവർത്തകർ മുദ്രാവാക്യങ്ങളോടെയാണ് ​ഗ്രോ വാസുവിനെ സ്വീകരിച്ചത്.(Gro vasu against pinarayi government)

എംഎൽഎ കെ കെ രമയ്ക്ക് നന്ദി. പിണറായി സർക്കാർ മനുഷ്യരെ കൊല്ലുന്നത് മുയലിനെ കൊല്ലുംപോലെ, ആ നീതി നിഷേധത്തോടുള്ള പോരാട്ടമായിരുന്നു ജയിൽവാസമെന്ന് ജയിൽ മോചിതനായ ഗ്രോ വാസു. ഈ കൊലപാതകത്തിൽ ജുഢീഷ്യൽ അന്വേഷണം നടത്തണം, കൊലപാതകികളെ ശിക്ഷിക്കണം എന്നിവയാണ് ആവശ്യപ്പെടുന്നത്.

സഖാവ് വർ​ഗീസിന്റെ കൊലപാതകികളെ ശിക്ഷിക്കാൻ അഹോരാത്രം പണിയെടുത്തിരുന്നു. രണ്ടു വർഷം കഴിഞ്ഞ് അവരെ വിട്ടയച്ചിരുന്നു. എങ്കിലും രണ്ട് ദിവസം കഴിഞ്ഞ് വിട്ടാലും പ്രശ്നമില്ല. അവരെ കൊലപാതകികളാണെന്ന് സ്ഥാപിക്കലാണ് ലക്ഷ്യം. ജനങ്ങൾ അവരെ മനസ്സിലാക്കണം. 94 വയസ്സായി. 100 വയസുവരെ ജീവിച്ചാലും രാജ്യത്ത് വിമോചനത്തിന് വേണ്ടി മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കുമെന്നും ​ഗ്രോ വാസു പറഞ്ഞു.

മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കുന്ദമംഗലം ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വെറുതെ വിട്ടു. കരുളായി വനമേഖലയിലെ ഏറ്റുമുട്ടൽ കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ സംഘം ചേർന്നുവെന്നും വഴി തടസപെടുത്തിയെന്നുമായിരുന്നു കേസ്.

കഴിഞ്ഞ 45 ദിവസമായി റിമാന്റിൽ കഴിയുകയായിരുന്നു ഗ്രോ വാസു. കഴിഞ്ഞ ദിവസം കോടതിയിൽ മുദ്രാവാക്യം വിളിച്ചതിനാൽ ഇന്ന് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. പകരം ഓൺലൈനായാണ് കോടതി കേസ് പരിഗണിച്ചത്.

കേസിലെ കൂട്ടുപ്രതികളെല്ലാം നേരത്തെ 200 രൂപ പിഴയടച്ച് കോടതി നടപടികൾ അവസാനിപ്പിച്ചപ്പോൾ ഗ്രോ വാസു അതിന് തയ്യാറായിരുന്നില്ല. കോടതിയിൽ കേസ് പരിഗണിച്ചപ്പോഴൊന്നും ഹാജരായതുമില്ല. തുടർന്ന് കോടതി വാറണ്ടായാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ വഴി തടസപ്പെടുത്തിയതിൽ ആരാണ് പരാതിക്കാരെന്ന് ചോദിച്ച ഗ്രോ വാസു. മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ചതാണെന്നും ആരോപിച്ചു.