Kerala

ജോജുവിനെതിരായ ആക്രമണത്തിൽ പ്രതികരിക്കാത്ത ‘അമ്മ’യ്‌ക്കെതിരെ കെ ബി ഗണേഷ് കുമാർ; ആരോപണം നിഷേധിച്ച് ഇടവേള ബാബു

നടൻ ജോജുവിന് എതിരായ ആക്രമണത്തിൽ മൗനം പാലിച്ച താരസംഘടനയായ അമ്മയ്‌ക്കെതിരെ ഗണേഷ് കുമാർ എംഎൽഎ. വിഷയത്തിൽ സംഘടന നേതൃത്വം എന്തുകൊണ്ട് മൗനം പാലിച്ചെന്ന് മനസിലാകുന്നില്ല. കോൺഗ്രസ് നേതാക്കൾ പോലും ആക്രമണത്തെ അപലപിച്ചപ്പോൾ സെക്രട്ടറി ഇടവേള ബാബു മൗനം പാലിച്ചു.

വിഷയത്തിൽ സെക്രട്ടറി ഇടവേള ബാബുവിന്റെ നിശബ്ദത പ്രതിഷേധാർഹമെന്ന് കെ ബി ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. പ്രസിഡന്റിന്റെ തിരക്ക് മനസിലാക്കുന്നു എന്നാൽ സെക്രട്ടറി എന്തിന് നിശബ്ദത പാലിക്കുന്നു. സിനിമ പരസ്‌പരം കുശുമ്പുള്ള സ്ഥലമാണ് അതാവും അക്രമത്തെ ആരും അപലപിക്കാത്തത്. സംഘടനയുടെ സമീപനം മാറ്റണമെന്നും സംഘടന യോഗത്തിൽ ഇക്കാര്യത്തിലെ പ്രതിഷേധം അറിയിക്കുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

എന്നാൽ അമ്മ സംഘടനയ്‌ക്കെതിരായ കെ ബി ഗണേഷ് കുമാറിന്റെ ആരോപണം തള്ളി ഇടവേള ബാബു രംഗത്തെത്തി. താൻ തുടക്കത്തിൽ തന്നെ വിഷയത്തിൽ ഇടപെട്ടെന്ന് ഇടവേള ബാബു പറഞ്ഞു.

അതേസമയം, ജോജുവിന്റെ വാഹനം തല്ലി പൊളിച്ചത് കോൺഗ്രസിന്റെ സംസ്‌കാരം ആണെന്ന് സംഘടന എക്‌സിക്യൂട്ടീവ് മെമ്പർ ബാബുരാജ് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം രാഷ്ട്രീയ പാർട്ടികൾക്ക് ഉണ്ടെങ്കിൽ അതിനെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം ജനങ്ങൾക്കും ഉണ്ട്. ജോജുവിനെതിരെ കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ബാബുരാജ് പറഞ്ഞിരുന്നു.

ഇതിനിടെ ജോജു ജോർജ്-കോൺഗ്രസ് തർക്കം ഒത്തുതീർപ്പാക്കാൻ നീക്കവും നടക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, എറണാകുളം എംപി ഹൈബി ഈഡൻ എന്നിവരുടെ നേത്യത്വത്തിലാണ് സമവായ ചർച്ചകൾ നടക്കുന്നത് എന്നാണ് റിപ്പോർട്ട്. പ്രശ്‌നം പരിഹരിക്കാൻ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ജോജുവുമായി ചർച്ച നടത്തിയതായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു. ഇരു വിഭാഗത്ത് നിന്നുള്ളവരും തെറ്റുകൾ മനസിലാക്കിയെന്ന് വ്യക്തമാക്കിയാണ് ഡിസിസി പ്രസിഡന്റ് ഒത്ത് തീർപ്പ് സംബന്ധിച്ച നടപടികൾ പുരോഗമിക്കുന്നതായി അറിയിച്ചത്.

പ്രശ്‌നം പരിഹരിക്കാൻ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ജോജുവുമായി ചർച്ച നടത്തിയതായി ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി. പരസ്പരം ക്ഷമിക്കാൻ കോൺഗ്രസ് തയ്യാറാണ്. ഇരുഭാഗത്ത് നിന്നും പെട്ടെന്നുണ്ടായ പ്രകോപനമാണ് അനിഷ്ട സംഭവങ്ങൾ കാരണം. തർക്കവുമായി ബന്ധപ്പെട്ടുള്ള രജിസ്റ്റർ ചെയ്ത കേസുകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ നിയമവഴിയിൽ നടക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.