Kerala

ഇന്ധനവില വർധന: പാർലമെന്‍റില്‍ പ്രതിപക്ഷ പ്രതിഷേധം

ഇന്ധന-പാചകവാതക വില വര്‍ധനക്കെതിരെ പാർലമെന്‍റില്‍ പ്രതിപക്ഷ പ്രതിഷേധം. വില വർധന വിഷയം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അംഗീകരിച്ചില്ല. തുടർന്ന് കോണ്‍ഗ്രസ്, ടിഎംസി, സിപിഎം, അടക്കമുള്ള പതിനൊന്ന് പാര്‍ട്ടികളിലെ എംപിമാര്‍ സഭ നടപടികള്‍ ബഹിഷ്കരിച്ചു.

വില വർധിപ്പിച്ച് സർക്കാര്‍ ലോക്ക്ഡൗൺ അവസാനിപ്പിച്ചു എന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ഇന്ധന വില വര്‍ധനയിലൂടെ പാവപ്പെട്ടവരെ കൊള്ളയടിച്ച് പതിനായിരം കോടി രൂപയാണ് മോദി സർക്കാര്‍ സമ്പാദിക്കുന്നതെന്ന് കോണ്‍ഗ്രസ് രാജ്യസഭാ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ വിമർശിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി വില വർദ്ധിപ്പിക്കുമെന്ന് പ്രതിപക്ഷം പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

നാലരമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഇന്ധന വില വർധിച്ചത്. പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന് 105.18 രൂപയും ഡീസലിന് 92.40 രൂപയും ഇനി മുതൽ നൽകണം. പാചക വാതക വിലയും കൂട്ടി. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. അഞ്ച് കിലോഗ്രാമിന്റെ സിലിണ്ടറിന് 13 രൂപയും കൂട്ടിയിട്ടുണ്ട്.