India Kerala

കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലിയും സ്ഥലവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി

കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലിയും കഫ്ടീരിയയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് പരാതി. സംഭവത്തിൽ രണ്ടു ദമ്പതികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. കണ്ണൂര്‍ വിമാനത്താവളത്തില്‍ വിവിധ തസ്തികകളില്‍ ജോലിയും കഫ്ടീരിയ തുടങ്ങാന്‍ സ്ഥലവും വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. മാഹി പന്തക്കല്‍ സ്വദേശി രജുന്‍ ലാലാണ് പരാതിക്കാരന്‍. ഇയാളില്‍ നിന്ന് മാത്രം 25 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതിയില്‍ പറയുന്നു. ഒപ്പം എട്ടു പേരില്‍ നിന്നായി 95 ലക്ഷം രൂപ ഇത്തരത്തില്‍ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നുണ്ട്.

2017 ഡിസംബര്‍ മുതല്‍ കഴിഞ്ഞ ജനുവരി വരെയുളള കാലത്താണ് തട്ടിപ്പ് നടന്നത്. സംഭവത്തില്‍ തലശേരി സ്വദേശി വിപിന്‍ദാസ്,ഭാര്യ ഷീബ, ഒഞ്ചിയം സ്വദേശി അരുണ്‍കുമാര്‍,ഭാര്യ അജിത, നെട്ടൂര്‍ സ്വദേശി വിനോദ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പണം മടക്കിത്തരമെന്ന് മധ്യസ്ഥര്‍ മുഖേന വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഇതും പാലിക്കപ്പെട്ടില്ലെന്നാണ് ആരോപണം.