Kerala

‘തട്ടുകടകളിലേക്കും പരിശോധന വ്യാപിപ്പിക്കും’; ഷവർമ പോലെയുള്ള ഭക്ഷണം പാഴ്‌സൽ വാങ്ങുന്നത് കുറയ്ക്കണമെന്ന് മന്ത്രി ജി ആർ അനിൽ

തട്ടുകടകളിലേക്കുള്‍പ്പടെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ഒരാഴ്ച്ചയ്ക്കിടെ രണ്ടുപേര്‍ മരിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കുന്നത്. ഭക്ഷ്യവിഷബാധ വർധിക്കുന്നുവെന്നത് സർക്കാർ ഗൗരവമായാണ് കാണുന്നതെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനിലും വ്യക്തമാക്കി. ഷവർമ പോലെയുള്ള ഭക്ഷണം പാഴ്‌സൽ വാങ്ങുന്നത് കുറയ്ക്കണമെന്നും കഴിവതും ഹോട്ടലുകളിൽ നിന്ന് ഇവ കഴിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു.

“ഷവർമ അടക്കമുള്ള ഉത്പന്നങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ കഴിച്ചില്ലെങ്കിൽ അത് കേടാവാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം ഭക്ഷണങ്ങൾ പാഴ്‌സൽ വാങ്ങുന്നത് കുറയ്ക്കണം. ഇതിന് കൂടുതൽ ബോധവത്കരണം ആവശ്യമാണ്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ നടപടി വേഗത്തിൽ പൂർത്തിയായാൽ ഒരു പരിധി വരെ ഇത് പരിഹരിക്കാനാവും”. മന്ത്രി പറഞ്ഞു.

മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 165 ഭക്ഷണ സ്ഥാപനങ്ങളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അഞ്ച് ദിവസത്തിനിടെ അടച്ചുപൂട്ടിയത്. ഇന്നലെ ഏറ്റവും കൂടുതൽ പരിശോധന നടന്നത് മലപ്പുറം ജില്ലയിലാണ്. ഭക്ഷ്യവിഷബാധയെ തുടർന്ന് മരണം സ്ഥിരീകരിച്ച കാസർഗോഡ് 17 ഇടങ്ങളിലാണ് പരിശോധന നടത്തിയത്.