Kerala

ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച രശ്മിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും

ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച കോട്ടയം കിളിരൂർ സ്വദേശി രശ്മിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടപടികൾ.

സംക്രാന്തിയിലെ മലപ്പുറം മന്തിയെന്ന സ്ഥാപനത്തിൽ നിന്നും ഭക്ഷണം പാഴ്സൽ വാങ്ങി കഴിച്ച ശേഷമാണ് രശ്മി അവശനിലയിലായത്. മൂന്നുദിവസമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ഇന്നലെ വൈകിട്ടാണ് മരിച്ചത്. ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 19 പേർ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.

ഇതോടെ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടൽ അടച്ചുപൂട്ടി. കോട്ടയം മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം നേഴ്സായിരുന്നു രശ്മി. പോസ്റ്റ്മോർട്ടതിനു ശേഷം മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിയുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ രശ്മിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ നില വീണ്ടും മോശമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി.