Kerala

15 മിനിറ്റിന് ശേഷം സന്ദീപിന്റെ മട്ടുമാറി, മദ്യപിച്ചെന്ന് തോന്നിയില്ല പക്ഷേ സംസാരം സാധാരണ നിലയിലായിരുന്നില്ല; ആശുപത്രിയിലെ നടുക്കുന്ന സംഭവങ്ങള്‍ വിവരിച്ച് ഡോ. ഷിബിന്‍

ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാതകവും അതിന് തൊട്ടുമുന്‍പും ആശുപത്രിയില്‍ നടന്ന ഭയാനകമായ സംഭവങ്ങള്‍ വിവരിച്ച് ഡോക്ടര്‍ വന്ദനയ്ക്ക് ഒപ്പമുണ്ടായിരുന്ന ഡോക്ടര്‍ ഷിബിന്‍. സന്ദീപിനെ കൊണ്ടു വരുമ്പോള്‍ പ്രശ്‌നം ഉണ്ടായിരുന്നില്ലെന്നും 15 മിനിട്ടിന് ശേഷമാണ് സന്ദീപ് പ്രകോപിതനാകുന്നതെന്നും ഷിബിന്‍ ട്വന്റിഫോറിനോട് പറഞ്ഞു. 

ശബ്ദം കേട്ട് പുറത്ത് വരുമ്പോള്‍ സന്ദീപ് പോലീസ് ഉദ്യോഗസ്ഥനെ കുത്തുന്നതാണ് കണ്ടതെന്നാണ് ദാരുണമായ കൊലപാതകത്തെക്കുറിച്ച് സന്ദീപ് പറയുന്നത്. ആ സമയത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ നിരായുധരായിരുന്നു. പരുക്ക് പറ്റിയതോടെ പോലീസ് ഉദ്യോഗസ്ഥര്‍ പിന്‍മാറി. പൊലീസ് ഉദ്യോഗസ്ഥന്റെ പിന്നാലെ താനും പോയെന്നും ഡോക്ടര്‍ ഷിബിന്‍ പറഞ്ഞു.

ഡോക്ടര്‍ വന്ദനയുടെ ശബ്ദം കേട്ടാണ് തിരിച്ച് വന്നപ്പോള്‍ പ്രതി സന്ദീപും ഡോക്ടറും നിലത്ത് കിടക്കുന്നതാണ് കണ്ടതെന്നും ഡോക്ടര്‍ ഷിബിന്‍. വന്ദനയുടെ കാലില്‍ പിടിച്ച് വലിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സന്ദീപ് വിടാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ സന്ദീപിനെ തട്ടിമാറ്റിയാണ് വന്ദനയെ പുറത്ത് എത്തിച്ചത്. രക്ഷപ്പെടുത്തുന്ന സമയം വന്ദനയ്ക്ക് ബോധം ഉണ്ടായിരുന്നു. വന്ദനയെ നടത്തിയാണ് സംഭവസ്ഥലത്ത് നിന്ന് കൊണ്ടുപോയത്. സന്ദീപ് മദ്യപിച്ചതായി തോന്നിയില്ല. പക്ഷേ സംസാരം സാധാരണ ഗതിയിലായിരുന്നില്ല. സന്ദീപ് കത്രിക കൈക്കലാക്കിയത് എങ്ങനെയെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.