Kerala

കെജ്‌രിവാള്‍ ജാവോ; ഇത് കേരളമാണ്; തൃക്കാക്കര ഇടതുമുന്നണിക്കൊപ്പമെന്ന് സംവിധായകന്‍ എം.എ നിഷാദ്

തൃക്കാക്കരയില്‍ വിജയം ഇടതുമുന്നണിക്കൊപ്പമായിരിക്കുമെന്ന് സംവിധായകന്‍ എം എ നിഷാദ്. യുഡിഎഫിന്റെ ഉരുക്കുകോട്ടകള്‍ തകര്‍ത്ത പാരമ്പര്യം എല്‍ഡിഎഫിനുണ്ട്. തൃക്കാക്കരയിലെ ജനങ്ങള്‍ ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്നവരാണ്. മുസ്ലിം ലീഗിനെ കയ്യില്‍പിടിച്ചാണ് വി ഡി സതീശന്റെ ജാതി ആരോപണം. വര്‍ഗീയതയെ പറ്റി ചോദിക്കാന്‍ യുഡിഎഫിന് എന്തധികാരമാണ് ഉള്ളതെന്നും എംഎ നിഷാദ് പറഞ്ഞു.

ഡോ.ജോ ജോസഫ് തൃക്കാക്കരയുടെ ഹൃദയത്തുടിപ്പുകള്‍ അറിയുന്നയാളാണ്. ഈ തുടിപ്പുകള്‍ നിലയ്ക്കാതെ കാക്കാന്‍ അദ്ദേഹത്തിനാകും. യുഡിഎഫിന്റെ ജാതി, മത, വര്‍ഗീയ ആരോപണങ്ങളല്ല തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം. അതില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് ഇടതുപക്ഷത്തിന്റെ നയം. അത് വികസനത്തിന്റേതാണ്.

കെജ്‌രിവാള്‍ ഇന്നലെ തൃക്കാക്കരയില്‍ അഭിസംബോധന ചെയ്തത് ഭൂരിഭാഗവും ബംഗാളികളെയാണ്. അതുകൊണ്ടാണല്ലോ പരിഭാഷ പോലുമില്ലാതെ അദ്ദേഹം ഹിന്ദിയില്‍ സംസാരിച്ചത്. കെജ്‌രിവാളിനോട് ഒന്നേ പറയാനുള്ള ജാവോ. ഇത് കേരളമാണ്’. എം എ നിഷാദ് ട്വന്റിഫോറിനോട് പ്രതികരിച്ചു.

കേരളത്തില്‍ ആം ആദ്മി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നായിരുന്നു ഇന്നലെ തൃക്കാക്കരയില്‍ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞത്. എഎപി അതിവേഗം വളരുകയാണ്. ഡല്‍ഹിയില്‍ 3 പ്രാവശ്യം അധികാരത്തില്‍ എത്തി. പഞ്ചാബിലും സര്‍ക്കാര്‍ രൂപീകരിച്ചു. പാര്‍ട്ടി സത്യത്തിനൊപ്പമാണെന്നും, എല്ലാം ഈശ്വര കൃപയാണെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. ട്വന്റി ട്വന്റി സംഘടിപ്പിച്ച ‘ജനസംഗമം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.