Kerala

ഓവർ ടേക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിൽ എ.എസ്.ഐയെയും കുടുംബത്തെയും നടുറോഡിൽ ആക്രമിച്ചവർ പിടിയിൽ

കൊല്ലത്ത് ഓവർ ടേക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐയെയും കുടുംബത്തെയും നടുറോഡിൽ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ. പുത്തൂർ എസ്.എൻ പുരം ബദേലിൽ ജിബിൻ (24), പുത്തൂർ തെക്കുംപുരം കെ.ജെ ഭവനത്തിൽ ജിനു ജോൺ (24) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ച പുത്തൂർ ജംഗ്ഷനിലാണ് സംഭവം നടന്നത്.

കൊല്ലം പുത്തൂർ ജംഗ്ഷനിൽ വച്ച് പ്രതികൾ മുളവന അംബികയിൽ വൈഷ്ണവത്തിൽ കുണ്ടറ സ്‌പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ സുഗുണൻ, ഭാര്യ പ്രീത, മകൻ അമൽ പ്രസൂദ് എന്നിവരെ ആക്രമിക്കുകയായിരുന്നു. ബൈക്കിന് സൈഡ് കൊടുക്കാത്തതിന്റെ പേരിൽ പുത്തൂർ ജംഗ്ഷനിൽ വച്ചായിരുന്നു ആക്രമണം. അമലിന് പ്രതികളുടെ കൈയിലുണ്ടായിരുന്ന ഹെൽമെറ്റിന് തലയ്ക്ക് അടിയേറ്റിരുന്നു. നടുറോഡിൽ അക്രമം നടത്തിയതിന് സുഗുണൻ, അമൽ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഓവർ ടേക്കിങിനെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടത്തല്ലിലേക്ക് എത്തിയത്. എസ് ഐ സുഗുണന്റെ ഭാര്യ പ്രിയയ്ക്കും മകൻ അമലിനും പരുക്കേറ്റിരുന്നു. അമലിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിക്കുകയും തറയിൽ വീണതിന് ശേഷം ചവിട്ടുകയും ചെയ്തിരുന്നു.