Kerala

ആഴക്കടല്‍ മത്സ്യബന്ധന വിവാദം; ധാരണപത്രം റദ്ദാക്കിയുള്ള ഉത്തരവ് ഉടന്‍

ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ വിവാദമായ ധാരണാപത്രം റദ്ദാക്കിയുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങിയേക്കും. ഇഎംസിസി, കെഎസ്ഐഎന്‍സിയുമായി ഉണ്ടാക്കിയ ധാരണപത്രമാണ് റദ്ദാക്കുന്നത്. കെ.എസ്.ഐ.എന്‍.സി എം.ഡി എന്‍ പ്രശാന്തിനെതിരായ അന്വേഷണത്തിനുള്ള ഉത്തരവും വൈകില്ല.അതേസമയം ധാരണപത്രം റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രചാരണായുധമായി ഉയര്‍ത്താനാണ് പ്രതിപക്ഷ തീരുമാനം.

400 ട്രോളറുകളും അഞ്ച് മദർ വെസ്സലുകളും നിർമ്മിക്കാൻ ഇ.എം.സി.സിയുമായി കെഎസ്ഐഎന്‍സി ഉണ്ടാക്കിയ ധാരണപത്രമാണ് റദ്ദാക്കാനാണ് മുഖ്യമന്ത്രി ഇന്നലെ നിര്‍ദ്ദേശം നല്‍കിയത്.പ്രതിപക്ഷം രാഷ്ട്രീയ വിവാദമുണ്ടാക്കകയും സര്‍ക്കാര്‍ പ്രതിസന്ധിയിലാവുകയു ചെയ്ത പശ്ചാത്തലത്തിലായിരിന്നു തീരുമാനം.ധാരണപത്രം റദ്ദാക്കിയുള്ള സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടായേക്കും.ധാരണപത്രം റദ്ദാക്കാനുള്ള നടപടികള്‍ കെഎസ്ഐഎന്‍സിയും പൂര്‍ത്തികരിച്ച് വരുന്നുണ്ട്. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രതിപക്ഷം വിവാദമുണ്ടാക്കുന്നെന്നാണ് സര്‍ക്കാര്‍ നിലപാട്.

തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ ധാരണപത്രവുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്ത് വന്നതിലും സര്‍ക്കാരിന് സംശയമുണ്ട്. കെഎസ്ഐഎന്‍സി എംഡി എന്‍ പ്രശാന്തിലേക്കാണ് സര്‍ക്കാര്‍ സംശയമുന നീട്ടുന്നത്.ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനുള്ള മുഖ്യമന്ത്രിയുടെ തീരുമാനവും ഉടന്‍ ഉണ്ടാകും.അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം പ്രശാന്തിനെതിരെ നടപടിയുണ്ടാകാനും സാധ്യതയുണ്ട്.അതേസമയം സര്‍ക്കാര്‍ ധാരണപത്രം റദ്ദാക്കുന്നത് തങ്ങളുടെ വിജയമായി ഉയര്‍ത്തിക്കാട്ടാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.സര്‍ക്കാരിന്‍റെ കൊള്ള പുറത്ത് കൊണ്ട് വന്നപ്പോള്‍ ധാരണപത്രം റദ്ദാക്കി തടിയൂരാന്‍ ശ്രമിക്കുന്നുവെന്ന പ്രചരണം ശക്തമാക്കാനാണ് നീക്കം.