Education Kerala

സംസ്ഥാനത്ത് ഒരു അധ്യാപകൻ പോലും ഇല്ലാത്ത 54 ഹയർ സെക്കൻഡറി ബാച്ചുകൾ

നവംബർ ഒന്നിന് സ്കൂൾ തുറക്കാനിരിക്കെ ഒരു അധ്യാപകൻ പോലും ഇല്ലാത്ത 54 ഹയർ സെക്കൻഡറി ബാച്ചുകൾ സംസ്ഥാനത്തുണ്ടെന്ന് ആക്ഷേപം. 27 ഗവണ്‍മെന്റ് സ്കൂൾ ബാച്ചുകളിലും 27എയ്ഡഡ് ബാച്ചുകളിലുമാണ് അധ്യാപകർ ഇല്ലാത്തത്. ഇതിൽ 10 സ്കൂളുകളിൽ സ്ഥിര അധ്യാപകരായി ഒരാള്‍ പോലും ഇല്ലാത്ത സ്ഥിതിയുണ്ടെന്ന് അധ്യാപക സംഘടനകള്‍ ആരോപിക്കുന്നു.

2014, 2015 വർഷങ്ങളിൽ പുതുതായി ആരംഭിച്ച ഹയർ സെക്കൻഡറി സ്കൂളുകൾക്കാണ് ഈ ദുർവിധി. 2014 ൽ ഒരു ബാച്ചിൽ 40 കുട്ടികളും 2015ൽ 50 കുട്ടികളും ഉള്ള ബാച്ചിനെ തസ്തിക നിർണയത്തിന് പരിഗണിക്കണം എന്ന് യുഡിഫ് സർക്കാരിന്റെ അവസാന നാളുകളിൽ തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. എന്നാല്‍ പുതുതായി വന്ന എൽഡിഎഫ് സർക്കാർ ഇവ പുനഃപരിശോധനക്കു വിധേയമാക്കി. തുടർച്ചയായ 3 വർഷങ്ങളിൽ +1 ലും +2 വിലും 50 കുട്ടികൾ ഉള്ള ബാച്ചിനെ മാത്രമേ തസ്തിക നിർണയിക്കാൻ പരിഗണിച്ചുള്ളൂ. ഇതോടെ സർക്കാർ – എയ്ഡഡ് മേഖലയിൽ കഴിഞ്ഞ 6 വര്‍ഷങ്ങളായി 54 ബാച്ചുകൾ ആണ് സ്ഥിര അധ്യാപകർ ഇല്ലതെ അനാഥമായി കിടക്കുന്നത്.

എയ്ഡഡ് മേഖലയിൽ 27ഉം ഗവണ്മെന്റ് മേഖലയിൽ 27ഉം സ്കൂളുകൾ ഇത്തരത്തിൽ ഉണ്ട്. ഇവയിൽ 10 സ്കൂളുകളിൽ സ്ഥിര അധ്യാപകരായി ഒരാള്‍ പോലുമില്ലെന്ന് എഎച്ച്എസ്ടിഎ ആരോപിക്കുന്നു. 2019-20 വരെ ഗസ്റ്റ് അധ്യാപകരെ നിയമിച്ചിരുന്നെങ്കിലും കോവിഡ് കാരണം ക്ലസുകൾ ഓൺലൈൻ ആയപ്പോൾ ഗസ്റ്റ് അധ്യാപക നിയമനം സർക്കാർ അവസാനിപ്പിച്ചു. എയ്ഡഡ് സ്കൂളുകളിൽ ജോലി ചെയ്യുന്ന ഗസ്റ്റ് അധ്യാപകർ പോസ്റ്റ്‌ ക്രിയേഷൻ നടത്താൻ വകുപ്പിനെ സമീപിക്കുമ്പോൾ സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്നും മാനേജ്മെന്റിനെ സമീപിക്കാനുമാണ് മറുപടി. മാനേജ്മെന്റിനെ സമീപിക്കുമ്പോഴാകട്ടെ സർക്കാർ തീരുമാനം വരെ കാത്തിരിക്കാനാണ് നിര്‍ദ്ദേശം.